സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്നായിക്കൂടേയെന്ന് നടി പാര്‍വതി

സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. ദീപികയുടെ മൂക്കും തലയും അരിയാന്‍ നടക്കുന്ന സംഘികളോട് ‘നന്നായിക്കൂടേ’യെന്നാണ് പാര്‍വതിക്ക് ചോദിക്കാനുള്ളത്. തിരുവനന്തപുരത്ത് ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ശേഷം ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ, സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമകള്‍. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണാതിരുന്നാല്‍പോരെ. അതിനെക്കുറിച്ച് റിവ്യൂ എഴുതൂ. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോയെന്നും’ പാര്‍വതി ചോദിക്കുന്നു.

സെക്‌സി ദുര്‍ഗയെന്ന സിനിമയുടെ പേര് എസ് ദുര്‍ഗയെന്ന് ആക്കിയത് സെക്‌സിയെന്നും ദുര്‍ഗയെന്നും ഒരേ നിരയില്‍ വരുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ്. വിശ്വാസത്തിന്റെ പേരില്‍ കലയെ നിര്‍ത്തിവയ്ക്കുന്നത് അത് അവരുടെ തന്നെ അരക്ഷിതാവസ്ഥയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുമ്പോള്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യാതെ പോകുന്നതായും പാര്‍വതി കൂട്ടിച്ചേര്‍ത്തു.