ഡോക് ലാം അതിര്‍ത്തിയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം

ഇന്ത്യ-ഭൂട്ടാൻ-ചൈന അതിര്‍ത്തിയായ ഡോക് ലാമിൽ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം. ഓഗസ്റ്റ് 28നാണ് അരുണാചൽ പ്രദേശിനോട് ചേര്‍ന്ന ഡോക് ലാമിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചത്. പീപ്പിൾസ് ലിബറേഷൻ ആര്‍മിയുടെ 1800 ട്രൂപ്പാണ് ഡോക് ലാമിൽ തമ്പടിച്ചിരിക്കുന്നത്. രണ്ട് ഹെലി പാടുകൾ ചൈനീസ് സൈന്യം നിര്‍മ്മിച്ചു. റോഡ് നവീകരിച്ചു. ടെൻഡുകളടിച്ചു. ശൈത്യകാലത്ത് ഡോക്‍ലാമിൽ സാന്നിധ്യമറിയിക്കുന്നത് ചൈനീസ് സേനയുടെ പതിവാണ്. ഇതാണ് ഇത്തവണയും തുടര്‍ന്നത്.

ഡോക്‍ലാമിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്‍റേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് ചൈനീസ് ചൈന്യം റോഡ് നിര്‍മ്മിച്ചത് ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് ഇന്ത്യയും-ചൈനയും പോര്‍മുഖം തുറന്നത്. 72 ദിവസത്തെ സംഘര്‍ഷാവസ്ഥയ്ക്കൊടുവിൽ സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. അതിനിടെ ഇന്ത്യ-ചൈന-റഷ്യ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ദില്ലിയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമായി ബിജെപിയും കേന്ദ്ര സര്‍ക്കാറും ആഘോഷിച്ച ഇന്ത്യ-ചൈന ധാരണയ്ക്ക് മൂന്ന് മാസത്തിന് ശേഷം വീണ്ടും ഡോക് ലാമിൽ വീണ്ടും സ്ഥിരം സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ചൈനീസ് സൈന്യം.