ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരന്‍ ഒരു താരം കൂടിയെത്തുന്നു; ജര്‍മന്‍ ദേശിയ ടീമംഗം ജാന്‍ക്രിക്കോഫ്, ആള് ചില്ലറക്കാരനല്ല

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ അരാധകരുടെ മികച്ച പിന്തുണയും മികച്ച കളിക്കാരുണ്ടായിട്ടും പകിട്ടിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാന്‍ ജര്‍മനിയില്‍ നിന്ന് ഒരു ദേശീയ താരം വരുന്നു. ജാന്‍ ടിം ക്രിക്കോഫ് എന്നാണ് മുഴുവന്‍ പേര്. സെന്‍ട്രല്‍ ഡിഫന്ററായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ക്രിക്കോഫിനെ ബ്ലാസ്റ്റേഴ്സിലെത്തിക്കുന്നതോടെ ടീമിന്റെ ഇപ്പോഴത്തെ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം.

പരിചയ സമ്പന്നനായ ക്രിക്കോഫ് വെറ്ററന്‍ താരവുമല്ല. ഇരുപത്തിയേഴുകാരനായ ക്രിക്കോഫിന് ഓടിക്കളിക്കാന്‍ പ്രായത്തിന്റെ അവശതകളിലില്ല. ഇത് ടീമിന് മുതല്‍ ക്കൂട്ടാവും. ആറടി അഞ്ചിഞ്ച് ഉയരമുള്ള ക്രിക്കോഫ് 2013 മുതല്‍ 16 വരെ ലവന്റോവ്‌സ്‌കി, മുള്ളര്‍, ഫ്രാങ്ക് റിബറി എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ലോകത്തെ മികച്ച ടീമുകളില്‍ ഒന്നായ ബയേണ്‍ മ്യൂണിക്കിന്റെ ഭാഗമായിരുന്നു. ബയേണില്‍ നിന്ന് ഷാല്‍ക്കേയിലേക്ക് മാറിയ ക്രിക്കോഫ് 2016 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സണ്ടര്‍ലാന്റിന്റെ താരമാണ്. അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. ജനുവരിയില്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നേക്കും. ജര്‍മനിയുടെ പതിനെട്ടിനും, ഇരുപത്തിയൊന്നിനും താഴെ പ്രായമുള്ളവരുടെ ദേശീയ ടീമിനുവേണ്ടി 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രിക്കോഫ് മികച്ച മിഡ്ഫീല്‍ഡറെന്ന നിലയില്‍ ശ്രദ്ധേയനാണ്.

ബ്ലാസ്റ്റേഴ്‌സിന് മിഡ്ഫീല്‍ഡില്‍ മികച്ച ഒരു കളിക്കാരന്റെ കുറവുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ടാണ് ബെര്‍ബെറ്റോവിനെ അദ്ദേഹത്തിന്റെ പൊസിഷനായ സെന്‍ട്രല്‍ സ്‌ട്രൈക്കറുടെ സ്ഥാനത്ത് കളിപ്പിക്കാനാകാത്തതും. കറേജ് പെര്‍ക്കൂസനാണിപ്പോള്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ സ്ഥാനത്ത് കളിക്കുന്നത്. ക്രിക്കോഫ് വരുന്നതോടെ അദ്ദേഹത്തിന് തന്റെ യഥാര്‍ത്ഥ പൊസിഷനായ സെന്‍ട്രല്‍ ഡിഫന്ററുടെ സ്ഥാനത്തേക്ക് തിരിച്ചു പോകാനാകും. ഒപ്പം ബെര്‍ബെറ്റോവിന് സ്വതസിദ്ധമായ കളി പുറത്തെടുക്കാനുമാകും.ഇതോടെ ബ്ലാസ്റ്റേഴ്‌സിന് നിലവിലുള്ള ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വങ്ങളും അവസാനിക്കുമൊണ് വിശ്വാസം.

നാലുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു മത്സരം പോലും ജയിക്കാനാകാത്ത ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ മൂന്ന് പോയിന്റോടെ എട്ടാം സ്ഥാനത്താണ്. മൂന്ന് ഗോള്‍ മാത്രമാണ് ഇതുവരെ നേടാനായിട്ടുള്ളത്. ആദ്യ എവേ മത്സരത്തില്‍ ഗോവയോട് 5-2 ന്റെ കനത്ത തോല്‍വിയും ഏറ്റുവാങ്ങി. ബംഗളുരു, ഗോവ, ചെന്നൈ,പൂണെ,
മുംബൈ എന്നീ ടീമുകള്‍ മികച്ച വിജയങ്ങളുമായി ആദ്യ നാലുസ്ഥാനങ്ങളിലുണ്ട്. സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ കളിക്കുന്ന ടീമുകളില്‍ ദുര്‍ബലരുടെ നിരയിലാണ് ബ്ലാസ്റ്റേഴ്‌സിപ്പോള്‍.അതിനാല്‍ ആദ്യനാലില്‍ എത്തണമെങ്കില്‍ ജീവന്മരണ പോരാട്ടം തന്നെ നടത്തേണ്ടിവരും. ഇക്കാര്യം മുന്നില്‍ കണ്ടാണ്
ക്രിക്കോഫിനെ കൊണ്ടുവരാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്.