ആരും അറിയാത്ത കൊലപാതക രഹസ്യം തെളിയിച്ചത് ആധാര്‍ ; സിനിമകളെ വെല്ലുന്ന സംഭവം നടന്നത് തെലങ്കാനയില്‍

സിനിമാ കഥകളെ പോലും വെല്ലുന്ന സംഭവം തെലങ്കാനയിലെ നഗര്‍കുര്‍നൂല്‍ ജില്ലയിലാണ് നടന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനെ ഭര്‍ത്താവാക്കി കൂടെ ജീവിക്കാന്‍ ശ്രമിച്ച യുവതിയെയാണ് ആധാര്‍ കുടുക്കിയത്. സ്വാതി എന്ന യുവതിയാണ് തന്റെ ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കാമുകന്‍ രാജേഷിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയും മൃതദേഹം കാട്ടിനുള്ളില്‍ കത്തിച്ചുകളയുകയും ചെയ്ത ശേഷം കാമുകന്‍റെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു മാറ്റി കൂടെ ജീവിച്ചത്. ഇതിനായി സ്വാതി തന്റെ കാമുകനായ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വാതി തന്റെ ഭര്‍ത്താവിന്റെ കുടുംബത്തെ വിളിച്ച് സുധാകര്‍ റെഡ്ഡിയുടെ മുഖത്ത് ആസിഡ് വീണുവെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആസിഡ് വീണ് പൊള്ളിയ മുഖത്തോടെയുള്ള കാമുകനെ ആശുപത്രിയിലാക്കുകയും പ്ലാസ്റ്റിക് സര്‍ജറി നടത്തിക്കുകയും ചെയ്തു. എന്നാല്‍ മുഖം സുധാകര്‍ റെഡ്ഡിക്ക് സമാനമാക്കുവനാണ് ഇവര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. എന്നാല്‍ സര്‍ജറിക്ക് ശേഷം പെരുമാറ്റത്തിലും ബന്ധുക്കളുമായി ഇടപഴകുമ്പോഴും സുധാകര്‍ റെഡ്ഡി അസാധാരണമായി പെരുമാറുന്നുവെന്ന കണ്ട ഇയാളുടെ കുടുംബം പോലീസിനെ സമീപിച്ചപ്പോഴാണ് സിനിമാ കഥകളെ വെല്ലുന്ന സത്യം ലോകം അറിഞ്ഞത്.

അതിനു പോലീസിനെ സഹായിച്ചത് ആധാര്‍ കാര്‍ഡും. അന്വേഷണത്തിനായി ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. സുധാകറിന് പകരം ആള്‍മാറാട്ടം നടത്തി മകനെപ്പോലെ നടിക്കുന്നത് രാജേഷ് എന്നയാളാണെന്ന് ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. നവംബര്‍ 26 നാണ് സുധാകര്‍ റെഡ്ഡിയെ ഇവര്‍ ഇരുവരും കൊലപ്പെടുത്തുന്നത്. ഉറങ്ങിക്കിടക്കവെ തലക്കടിച്ചാണ് സുധാകറിനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ചെയ്യാനുള്ള സംഭവങ്ങളും ഇവര്‍ വ്യക്തമായി പ്ലാന്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് രാജേഷ് മുഖത്ത് ആസിഡ് പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഇതറിയാതെ ആസിഡ് വീണ് മുഖം പൊള്ളിയത് സുധാകര്‍ റെഡ്ഡിയാണെന്ന് അയാളുടെ കുടുംബം വിശ്വസിച്ചു. എന്നാല്‍ രാജേഷിന് സുധാകറായി പെരുമാറാന്‍ സാധിക്കാതെ വന്നതാണ് ഇവരുടെ പദ്ധതി പൊളിയാന്‍ കാരണമായത്. തെലുഗ് ചിത്രമായ ‘യെവഡു’വില്‍ ഇതോപോലൊരു രംഗമുണ്ട്. അതാണ്‌ ഇരുവരും അനുകരിക്കാന്‍ ശ്രമിച്ച് അഴികള്‍ക്കുള്ളില്‍ ആയത്.