വാഹന നികുതുവെട്ടിപ്പ് കേസ്: സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഉച്ച തിരിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തത്.

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എം.പിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.വാഹന രജിസ്ട്രേഷനായി സുരേഷ് ഗോപി,വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ് കേസ്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപി നല്‍കിയ രേഖകള്‍ കൃത്രിമം ആണെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍.

അന്വേഷണത്തില്‍ 2010-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014-ലെ വാടകച്ചീട്ട് ആണെന്ന് തെളിഞ്ഞു. മാത്രമല്ല വ്യാജരേഖ ചമച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്.