ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായി എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു

രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായി എയര്‍ ഡെക്കാന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനാണ് അധികൃതരുടെ നീക്കം. ഡിസംബര്‍ 22 നാകും സര്‍വീസ് പുനരാരംഭിക്കുക. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും എയര്‍ ഡെക്കാന്റെ രണ്ടാവരവ്. മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ-നാസിക് യാത്രയ്ക്ക് വിമാനകമ്പനികള്‍ 1400 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ഒരു രൂപയ്ക്ക് പറക്കാന്‍ അവസരമൊരുങ്ങുമെന്ന് ഗോപിനാഥ് പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ചെലുവുകുറഞ്ഞ വിമാനയാത്ര പദ്ധതിയായ ഉഡാന്‍ സര്‍വീസ് ഉപയോഗപ്പെടുത്താമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ. ഇത് അവസാനശ്രമമായിരിക്കും ഇതിലും രക്ഷപെട്ടില്ലെങ്കില്‍ എന്നന്നേക്കുമായി ഈ മേഖലയോടെ വിടപറയുമെന്ന് ഗോപിനാഥ് പറയുന്നു.

19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങളും കമ്പനി ഉപയോഗിക്കാന്‍ പദ്ധതിയിടുന്നുണ്ട്. 2003 ലാണ് മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്. എന്നാല്‍ 2008 ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ ഡെക്കാന്‍ ഏറ്റെടുക്കുകയായിരുന്നു.