രാഹുല്‍ഗാന്ധി തലസ്ഥാനത്ത്; ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിലെ ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. അവരുടെ പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചാണ് രാഹുല്‍ പൂന്തുറയില്‍ കാലുകുത്തിയത്. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി എത്തിയ രാഹുല്‍, ഓഖി ദുരന്തം വിതച്ച കന്യാകുമാരിയിലെ തീരപ്രദേശങ്ങളും സന്ദര്‍ശിക്കും.

പൂന്തുറ, വിഴിഞ്ഞം, കന്യാകുമാരി മേഖലയിലെ സന്ദര്‍ശനത്തിനുശേഷം 3.40-ന് തൈക്കാട് പോലീസ് മൈതാനത്ത് നടക്കുന്ന ബേബി ജോണ്‍ ജന്മശതാബ്ദി സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. വൈകീട്ട് 5.30-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടയൊരുക്കം സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായും പങ്കെടുക്കും. രാത്രി എട്ടിന് ഡല്‍ഹിക്ക് മടങ്ങും.