എല്‍ഡിഎഫ് യോഗത്തില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശം

എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനാണ് സി.പി.ഐക്ക് ഞായറാഴ്ച നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സി.പി.ഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനെ മറ്റ് ഘടക കക്ഷികളും അംഗീകരിക്കുകയായിരുന്നു. അതേസമയം കോടതിയുടെ വിമര്‍ശനമേറ്റ ഒരു നേതാവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന് സി.പി.ഐ യോഗത്തില്‍ അറിയിച്ചു. സി.പി.ഐയുടെ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐയെ ശാസിച്ചു കൊണ്ട് പറഞ്ഞു. പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തെ പാര്‍ട്ടിയിലെ മറ്റ് ഘടക കക്ഷികളും അംഗീകരിച്ചു.