ഇന്ത്യ-യുഎസ് ബന്ധം ദക്ഷിണേഷ്യയില്‍ ആണവ യുദ്ധ സാധ്യതയുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സ്ഥിരത തുലാസിലായതിനാല്‍ മേഖലയില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവാ. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ ഇന്ത്യയുമായി ചേര്‍ന്ന് അമേരിക്ക ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു ദേശീയ സെമിനാറില്‍ സംസാരിക്കവെയായിരുന്നു ജാന്‍ജുവയുടെ പ്രസ്താവന.
ഇന്ത്യ അപകടകാരിയായ ആയുധങ്ങള്‍ സംഭരിച്ച് യുദ്ധത്തിന് മുറവിളി കൂട്ടി പാകിസ്താനെ ഭീഷണിപ്പെടുത്തുകയാണെന്നും നാസര്‍ ഖാന്‍ ആരോപിച്ചു.

‘അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ വളര്‍ന്നപ്പോള്‍ അമേരിക്ക തങ്ങളുടെ പരാജയം മറച്ചു വെച്ച് പാകിസ്താനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ദക്ഷിണേഷ്യയിലെ ചൈനക്കുള്ള സ്വാധീനമില്ലാതാക്കാനാണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴികക്കെതിരെ അമേരിക്ക, ഇന്ത്യയോടൊപ്പം ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ യു.എസ് സഖ്യത്തിന് ഏകാഭിപ്രായമാണ്. ഈ വിഷയത്തില്‍ പാകിസ്താന് ഒരു പടി മുകളിലായി ഇന്ത്യയ്ക്കാണ് അമേരിക്ക പരിഗണന നല്‍കുന്നതെന്നും നാസര്‍ ഖാന്‍ കുറ്റപ്പെടുത്തി.