ദേശീയ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ ഇരുപതാം കിരീടം സ്വന്തമാക്കി കേരളം ചാമ്പ്യന്മാര്‍

റോത്തക്ക്;ദേശീയ സ്‌കൂള്‍ സീനിയര്‍ അത് ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ ഇരുപതാം വട്ടവും കിരീടം നേടി കേരളത്തിന്റെ കുതിപ്പ്. മുത്തമിട്ടത്. ആതിഥേയരായ ഹരിയാണയുയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കേരളം കിരീടം നിലനിര്‍ത്തിയത്. ഇന്നലെ കേരളം 64 പോയിന്റുമായി ഒന്നാമതായിരുന്നു. ഹരിയാന 53 പോയിന്റായിരുന്നു ഇന്നലവരെ നേടിയത്.കേരളത്തിന് ഇപ്പോള്‍ 80 പോയന്റുണ്ട്.

ചില ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയാകാനുണ്ടെങ്കിലും കേരളത്തെ മറികടക്കാന്‍ ഹരിയാനക്ക് കഴിയില്ല. വ്യാഴാഴ്ച നടന്ന ഒമ്പത് ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം ട്രാക്കിലും ഫീല്‍ഡിലും മേല്‍ക്കൈ നേടിയത്.

ഡിസ്‌കസ്‌ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ അലക്‌സ് പി തങ്കച്ചന്‍ 50.57 മീറ്റര്‍ എറിഞ്ഞ് നേടിയ സ്വര്‍ണം ചരിത്രമായി. ദേശീയ സ്‌കൂള്‍മീറ്റില്‍ മുമ്പ് ആരും സീനിയര്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയിട്ടില്ല.

ട്രിപ്പിള്‍ജമ്പില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ പി ആര്‍ ഐശ്വര്യ 12.53 മീറ്റര്‍ ചാടി ഒന്നാമതെത്തി. ടി പി ഔസേഫ് പരിശീലിപ്പിക്കുന്ന പ്‌ളസ്ടുകാരിയുടെ ആദ്യ ദേശീയ സ്വര്‍ണമാണ്. ഇടുക്കി മറയൂര്‍ പനച്ചിപ്പറമ്പില്‍ പ്രതീഷിന്റെയും രേഷ്മയുടെയും മകളാണ്. മെഡല്‍ പ്രതീക്ഷിച്ച ലിസ്‌ബെത്ത് കരോലിന്‍ ജോസഫ് (12.08 മീറ്റര്‍) നാലാമതായി.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് സ്‌കൂളിലെ ജെ വിഷ്ണുപ്രിയ 1:04.58 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി. പാലക്കാട് ഒളിമ്പിക് അത്‌ലറ്റിക് ക്‌ളബ്ബില്‍ ഹരിദാസിന്റെ കീഴില്‍ പരിശീലനം നേടുന്ന പ്‌ളസ്വണ്‍ വിദ്യാര്‍ഥിയായ വിഷ്ണുപ്രിയ ഈ വര്‍ഷമാണ് ഹര്‍ഡില്‍സിലേക്ക് മാറിയത്. പാറ എലപ്പുള്ളി മുദിരംപള്ളി ജയപ്രകാശന്റെയും ഗിരിജയുടെയും മകളാണ്. എസ് അര്‍ഷിത നാലാമതായി.

പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പി 10:06.09 സെക്കന്‍ഡില്‍ വെള്ളി കരസ്ഥമാക്കി. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കെ ആര്‍ ആതിരയ്ക്കാണ് വെങ്കലം. ഹിമാചല്‍പ്രദേശിലെ സീമ 10:00.44 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 5000 മീറ്ററിന്റെ ആവര്‍ത്തനമായി ഈ മത്സരഫലം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ അനന്തു വിജയന്‍ 54.62 സെക്കന്‍ഡില്‍ വെള്ളി നേടി. എന്‍ എസ് അക്ഷയ് ഏഴാം സ്ഥാനത്തായി. സ്വര്‍ണം ഗുജറാത്തിലെ ഉതേക്കര്‍ ധവാലിനാണ് (54.58).