അഞ്ചും ഒമ്പതും വയസ്സുള്ള കുട്ടികളെ അറുപതുകാരന്‍ പീഡിപ്പിച്ചു; പുറത്തുപറയാതിരിക്കാന്‍ അഞ്ചു രൂപ വീതം നല്‍കി

ന്യുഡല്‍ഹി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ അറുപതുകാരന്‍ പോലീസ് പിടിയില്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യം നടന്നത്. കുട്ടികളെ പീഡനത്തിന് ഇരയാക്കിയ ശേഷം ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ അഞ്ചു രൂപ വീതം നല്‍കി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ രാത്രിയായപ്പോള്‍ കടുത്ത വേദനമൂലം ഇളയ കുട്ടി കരഞ്ഞതോടെ മാതാപിതാക്കള്‍ തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.

ഞായറാഴ്ചയാണ് സംഭവം നടന്നത്.കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയം വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തൊഴിലാളിയായ മുഹമ്മദ് ജെയ്നുള്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വച്ച് കുട്ടികളെ രണ്ടു പേരെയും ഇയാള്‍ മാറിമാറി പീഡിപ്പിച്ചു. സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് അഞ്ച് രൂപയും കൊടുത്ത് ഇയാള്‍ കുട്ടികളെ വീട്ടിലേക്ക് അയച്ചു.

ജെയ്നുളിന്റെ ചെയ്തിയില്‍ ഭയന്നുപോയ കുട്ടികള്‍ ആദ്യം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ വേദന സഹിക്കാന്‍ കഴിയാതെ ഇളയ കുട്ടി കരയുകയായിരുന്നു.തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ഒരാള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് കുട്ടി പറഞ്ഞതോടെ അമ്മ ദേഹപരിശോധന നടത്തി.അപ്പോഴാണ് സ്വകാര്യ ഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയത്. ഇതോടെ രണ്ടു കുടുംബങ്ങളും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തങ്ങളെ പീഡിപ്പിച്ചയാളെ കുട്ടികള്‍ തിരിച്ചറിയുകയും ചെയ്തു.

പോലീസ് അറസ്റ്റു ചെയ്ത ജെയ്നുളിലെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.