മുസ്ലീം വനിതയ്ക്കുനേരേ ബ്രൂക്ക്ലിനില്‍ വംശീയാക്രമണം

പി.പി. ചെറിയാന്‍

ബ്രൂക്ക്ലിന്‍ (ന്യൂയോര്‍ക്ക്): കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് വംശീയാധിക്ഷേപം നടത്തി മുസ്ലിം വനിതക്കു നേരെ ആക്രമണം നടത്തിയതായി ബ്രൂക്ക്ലിന്‍ പൊലീസ് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

പരുക്കുകള്‍ നിസ്സാരമാണെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബ്രൂക്ലിന്‍ ഡൗണ്‍ ടൗണ്‍, ആഡം സ്ട്രീറ്റിലുള്ള പനീറ ബ്രഡില്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കെ പെണ്‍കുട്ടികള്‍ ഇവരുടെ സമീപത്തെത്തി ഭീകരരെന്ന് വിളിച്ചു അധിക്ഷേപിക്കുകയും, ശരീരത്തില്‍ മുഷ്ടി ചുരുട്ടി ഇടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി ആക്രമണത്തിനിരയായ സൊവാദ് കിരമ പറഞ്ഞു.

പെണ്‍കുട്ടികള്‍ ഇവരെ മര്‍ദ്ദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഒന്നും പ്രതികരിക്കാതെ കാഴ്ചക്കാരായി നിന്നുവെന്നും ഇവര്‍ പറഞ്ഞു. മര്‍ദ്ദനത്തിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ പെണ്‍കുട്ടികള്‍ കാപ്പി കുടിച്ചതിനുശേഷം പുറത്തേക്കു പോകുകയായിരുന്നു. ” എന്റെ ജീവിതത്തില്‍ ഇതുപോലൊരു സംഭവം ആദ്യമായാണ്” . സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ പെണ്‍കുട്ടികളോടു നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ മര്‍ദ്ദനം തുടരുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി.

കിരമയ്ക്കു നേരെ നടന്നതു വംശീയാക്രമണമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ഉടനെ കണ്ടെത്തണമെന്നും അമേരിക്കന്‍ ഇസ്ലാമിക് കൗണ്‍സില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 800 577 8477 ഠകജട വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.