നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 17-ലേക്കാണ് വിധി പറയുന്നത് മാറ്റിയത്.

കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പോലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹര്‍ജി.

കുറ്റപത്രം ചോര്‍ത്തിയതിന് അന്വേഷണസംഘത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സമര്‍പ്പിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസാണു കുറ്റപത്രം ചോര്‍ത്തി നല്‍കിയതെന്നും,ഇതു ദുരുദ്ദേശപരമാണെന്നും കുറ്റപത്രം ചോര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ദിലീപ് ഹരിശ്ചന്ദ്രന്‍ അല്ലെന്നും ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി പൊലീസിനോടു വിശദീകരണം തേടിയിരുന്നു.

ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്.