ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ നാവികസേനയ്ക്ക് ഒരിഞ്ചുസ്ഥലം പോലും നല്‍കില്ല എന്ന് നിതിന്‍ ഗഡ്കരി

എന്തിനാണ് സൌത്ത് മുംബയില്‍ താമസിക്കാന്‍ എല്ലാവരും വാശി പിടിക്കുന്നത് എന്നും നാവികസേനയുടെ സാന്നിധ്യം വേണ്ടത് ഭീകരവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള അതിര്‍ത്തി പ്രദേശങ്ങളിലാണ് എന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഫ്‌ളാറ്റുകളും ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിക്കാന്‍ നാവികസേനയ്ക്ക് സൗത്ത് മുംബൈയില്‍ ഒരിഞ്ച് സ്ഥലംപോലും നല്‍കില്ലെന്നും നിതിന്‍ ഗഡ്കരി പറയുന്നു. ഈ വിഷയത്തില്‍ ഇനി തന്നെ കാണാന്‍ വരേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഈ വിഷയത്തില്‍ ഇനി തന്നെ കാണാന്‍ വരേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പൊതുചടങ്ങില്‍വച്ച് വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയുടെ സാന്നിധ്യത്തിലായിരുന്നു തുറമുഖ മന്ത്രിയുടെ പരാമര്‍ശം.

സൗത്ത് മുംബൈയില്‍ ഫ്‌ളോട്ടിങ് ജെട്ടി നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് നാവികസേന അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നാവികസേനയ്‌ക്കെതിരെ ആഞ്ഞടിച്ചതെന്നത് ശ്രദ്ധേയമാണ്. ഫ്‌ളോട്ടിങ് ഹോട്ടലും സീ പ്ലെയിന്‍ സര്‍വീസും വിഭാവനം ചെയ്തിരുന്നിടത്ത് ഫ്‌ളോട്ടിങ് ജെട്ടി നിര്‍മ്മിക്കാനുള്ള നീക്കത്തിനാണ് നാവികസേന നേരത്തെ അനുമതി നിഷേധിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയെന്നത് പതിവായിരിക്കുകയാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. മുംബൈ പോര്‍ട്ട് ട്രസ്റ്റും മഹാരാഷ്ട്രാ സര്‍ക്കാരും സംയുക്തമായി വികസിപ്പിച്ച സൗത്ത് മുംബൈയിലെ പ്രദേശം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമെ വിനിയോഗിക്കൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.