കൂട്ടബലാല്‍സംഗം ചെയ്ത ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു

യുപിയിലെ ഹമിര്‍പുര്‍ ജില്ലയിലെ മജ്ജ്ഗവാനിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ അതേ ഗ്രാമത്തിലെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബലാത്സംഗം ചെയ്തതിന് ശേഷം പ്രതികളായ സോനുവും സുനിലുമാണ് പെണ്‍കുട്ടിയെ തീയിട്ട് കൊന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. താന്‍ മുത്തശ്ശിയുടെ വീട്ടില്‍ പോയതായിരുന്നുവെന്നും ആറുമണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.

സംശയം തോന്നിയ താന്‍ മേല്‍ക്കൂരയിലൂടെ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ മണ്ണെണ്ണയുടെയും കത്തിയ മാംസത്തിന്‍റെയും മണമുണ്ടായിരുന്നു. നിലത്ത് മണ്ണെണ്ണ കാന്‍ വീണ് കിടക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ശബ്ദമുണ്ടാക്കിയ തന്നെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നു സഹോദരന്‍ പറയുന്നു. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഹമിര്‍പുര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഷഹബ് ലാല്‍ യാദവ് പറഞ്ഞു. വോട്ട് ചെയ്തില്ല എന്ന പേരില്‍ ഹരിയാനയില്‍ നടന്ന ക്രൂര കൊലപാതകത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് ഉത്തര്‍പ്രദേശില്‍ സമാനമായ സംഭവം വീണ്ടും അരങ്ങേറിയിരിക്കുന്നത്.