കോഴിപ്പോര് പന്തയം ; കൈമറിഞ്ഞ പന്തയതുക ആയിരംകോടിക്ക് മുകളില്‍

ആന്ധ്രാപ്രദേശിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ അനധികൃത കോഴിപ്പോരിലാണ് 800 മുതല്‍ 1000 കോടി രൂപവരെ കൈമാറ്റം ചെയ്യപ്പെട്ടത്. മകരസംക്രാന്തിയോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളിലാണ് ഇത്രയും തുക പന്തയത്തില്‍ ഇറങ്ങിയത്. സംസ്ഥാനത്ത് കോഴിപ്പോര് തടഞ്ഞുകൊണ്ട് ഹൈദരാബാദ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഈ വിധി സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും കോഴിപ്പോരും പണം കൈമാറ്റവും വ്യാപകമായി നടക്കുകയായിരുന്നു. അതേസമയം കോടതി നിര്‍ദേശം അനുസരിച്ച് കോഴിപ്പോര് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ പിന്തുണയില്‍ പലയിടത്തും കോഴിപ്പോര് നടക്കുകയായിരുന്നു.