ആക്രമിക്കപ്പെട്ട ദൃശ്യങ്ങളില്‍ മാറ്റം വരുത്തി നടിയെ വീണ്ടും അപമാനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പോലീസിന്റെ എതിര്‍ സത്യവാങ്മൂലം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമിക്കുമെന്ന കര്‍ശന നിലപാടുമായി അന്വേഷണ സംഘം. ഇക്കാരണത്താല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് നടി ആക്രമിക്കപ്പെട്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെടും. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇക്കാര്യം കാണിച്ച് പോലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് കാണിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകള്‍ തനിയ്ക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്.

നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ദിലീപ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പോലീസിന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹര്‍ജിയിലെ ആരോപണത്തെയും പോലീസ് എതിര്‍ക്കും.

സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പോലീസ് ഉയര്‍ത്തുന്ന ആരോപണം.

ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.