തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് വിശദീകരിച്ചു;സംഭവത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ദുബായില്‍ 13 കോടി രൂപ തട്ടിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സര്‍ക്കാരിനു പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.15 വര്‍ഷമായി വിദേശത്തു ജോലി ചെയ്തുവരികയാണെന്നും താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് തന്നോട് വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ആരോപണങ്ങളുടെ പേരില്‍ അന്വേഷണത്തിനു തയാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ പേരില്‍ ചെക്കുകേസുണ്ടെന്നു ചെന്നിത്തല പറഞ്ഞപ്പോള്‍ അതിന്റെ നിജസ്ഥിതി സര്‍ക്കാര്‍ അറിയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ മറുപടി ഖേദകരമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.