‘വെളുത്ത ദൈവങ്ങള്‍ക്ക് വെളുത്ത മക്കള്‍ കറുത്ത ദൈവങ്ങള്‍ക്ക് കറുത്ത മക്കള്‍’ ഒരു ആദിവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
മൂക്കന്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ ഇറങ്ങിയ കലാഭവന്‍ മണി നായകവേഷം ചെയ്ത ചിത്രമാണ് ബാംബു ബോയ്സ്. ഒരു ഡോക്ക്ട്ടറിനെ തേടി നാട്ടില്‍ എത്തുന്ന ആദിവാസികള്‍ ആയ നാലുപേരുടെ കഥയാണ് ചിത്രം പറഞ്ഞത്. ആദ്യമായി നാട്ടില്‍ എത്തുന്ന അവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ചെന്നു ചാടുന്ന അബദ്ധങ്ങളും ആയിരുന്നു സിനിമയുടെ ബാക്കി. ചിലവ് കൂടിയത് കാരണം വമ്പന്‍ പരാജമായ ഒരു ചിത്രം കൂടിയായിരുന്നു ബാംബു ബോയ്സ്. എന്നാല്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രം ഇപ്പോള്‍ ചര്‍ച്ചയാകുന്നു. റോബിന്‍ ഇടിക്കുള രാജു എന്ന ആദിവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ചിത്രത്തിനെ വീണ്ടും ചര്‍ച്ചയില്‍ വലിച്ചിട്ടത്. കോമഡിയുടെ പേരില്‍ ചിത്രം കാണിച്ച രംഗങ്ങള്‍ കണ്ടു ഒരു ആദിവാസിയായ താന്‍ കരഞ്ഞു പോയി എന്ന് റോബിന്‍ പറയുന്നു. “ഞാനൊരു ആദിവാസി യുവാവാണ് . ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല.” തോമസ് പറയുന്നു. എന്നാല്‍ സിനിമയെ സിനിമയായി കാണാത്ത ഒരാളുടെ പോസ്റ്റ് എന്ന പേരില്‍ കമന്റുകള്‍ വരുന്നുണ്ട്. എന്നിരുന്നാലും സിനിമ മാറ്റി നിര്‍ത്തിയാല്‍ റോബിന്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.
ഒന്ന് സ്വാതന്ത്ര്യം കിട്ടി ഇത്ര നാള്‍ ആയിട്ടും എന്ത് കൊണ്ട് ആദിവാസി വിഭാഗം മാത്രം ഇപ്പോഴും ഇരുട്ടില്‍ കഴിയുന്നു. വര്‍ഷാ വര്‍ഷം അവരുടെ ഉന്നമനത്തിനു എന്ന പേരില്‍ ബജറ്റിലും മറ്റും ഉള്‍ക്കൊള്ളിക്കുന്ന തുക എവിടെയാണ് പോകുന്നത്. എണ്ണത്തില്‍ വളരെ കുറവുള്ള ആദിവാസി വിഭാഗത്തിനു വേണ്ടി സര്‍ക്കാര്‍ മുടക്കുന്ന കോടികള്‍ എവിടേയ്ക്ക് പോകുന്നു. മലമറിക്കുന്നു എന്ന് പറയുന്ന സമയം തന്നെ അട്ടപ്പാടിയിലും മറ്റും എന്ത് കൊണ്ട് കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് കാരണം മരിക്കുന്നു. റോബിന്‍ പറഞ്ഞത് പോലെ “ഞങ്ങൾക്കും കൂടെ അവകാശപ്പെട്ടതൊക്കെ തിന്നു കൊഴുത്തിട്ടും, പ്രിവിലേജുകളിൽ കിടന്നു കുളിച്ചിട്ടും , ‘ആദിവാസി സംസ്കാര സംരക്ഷണം’ എന്ന പേരിൽ ഞങ്ങളെ കൃത്യമായി കാട്ടിൽ തന്നെ നിറുത്തിയിട്ടും അടങ്ങാത്ത സാഡിസം”. ‘ആദിവാസി സംസ്കാര സംരക്ഷണം’ എന്ന പേരിൽ ഞങ്ങളെ കൃത്യമായി കാട്ടിൽ തന്നെ നിറുത്തിയിട്ടും അടങ്ങാത്ത സാഡിസം”. ഇത് വളരെയധികം സത്യമായ ഒരു വസ്തുതയാണ്. സര്‍ക്കാര്‍ തീര്‍ത്ത ഒരു ജയിലിനുള്ളില്‍ ആണ് ആദിവാസി സമൂഹം. പല ഇടങ്ങളിലും ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഒരു സര്‍ക്കാര്‍ വക ചെക്ക് പോസ്റ്റ് ഉണ്ടായിരിക്കും. മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും ഈ ഊരുകളില്‍ എത്തിച്ചേരാന്‍ കഴിയില്ല. ‘ആദിവാസി സംസ്കാര സംരക്ഷണം’എന്ന പേരില്‍ മറ്റുള്ളവരില്‍ നിന്നും തന്ത്രപൂര്‍വ്വം ഈ ഒരു വിഭാഗത്തിനെ സര്‍ക്കാര്‍ തന്നെ മാറ്റി നിര്‍ത്തുകയാണ്.
അവര്‍ക്ക് സാധാരണ ജീവിതം നയിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും സര്‍ക്കാര്‍ അവരെ അതിനു അനുവദിക്കുന്നില്ല. കേരളത്തില്‍ താമസിക്കുന്ന അന്യഗ്രഹ ജീവികള്‍ ആണ് ഈ ആദിവാസികള്‍ എന്ന തോന്നല്‍ ആണ് അവര്‍ക്കും അവരെ കാണുന്ന മലയാളികള്‍ക്കും തോന്നുന്നത്. ഊരുകളില്‍ നിന്നുള്ള കുട്ടികള്‍ ഇപ്പോള്‍ പല സ്കൂളുകളിലും വന്നു വിദ്യാഭ്യാസം നേടുന്നുണ്ട് എങ്കിലും അവരെ മാറ്റി നിര്‍ത്തി പരിപാലിക്കുന്ന രീതി തന്നെയാണ് മിക്ക ഇടങ്ങളിലും കാണുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഉന്നമനത്തിനായി പൊടിച്ച തുകയുടെ നേര്‍പകുതി മാത്രം മതി അവരുടെ വീടുകളിലെ പട്ടിണി മാറ്റുവാന്‍. അവര്‍ക്കും കൂടി അവകാശപ്പെട്ട ഒരു സാമൂഹിക സ്വാതന്ത്ര്യ ജീവിതം സംരക്ഷണത്തിന്‍റെ പേരില്‍ തട്ടിമാറ്റുന്നവര്‍ അവരും നമ്മളെ പോലെ മനുഷ്യരാണ് എന്ന സത്യം മറക്കുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
നിങ്ങൾ ഇന്നുവരെ ഒരു കോമഡി സിനിമ കണ്ടു കരഞ്ഞിട്ടുണ്ടോ ? ഞാൻ കരഞ്ഞു ആ അനുഭവത്തിലാണ് ഇതെഴുതുന്നതു.
ഈ എഴുത്തിൽ ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു. എൻ്റെ കേരളം എന്നെനിക്ക് ഇന്ന് വരെ പറയാൻ തോന്നിയിട്ടില്ല . കാരണം കേരളവും സിനിമയും കലയും ഒകെ നിങ്ങളുടേതാണ് വെളുത്തവരുടെ . കറുത്തതും പുഴുത്തതും ഒക്കെ ഞങ്ങളുടേതും.
പട്ടിണി മരണം പേടിച്ചാണ് എല്ലിന്കൂട് തള്ളിയ നെഞ്ചുമായി സ്കൂളിൽ പോയിരുന്നത്. പക്ഷെ ‘മൗഗ്ലി’ വിളികളേക്കാൾ ഭേദം പട്ടിണി മരണമെന്ന് പിന്നീട് തോന്നിയിട്ടുണ്ട് . ഈ വരികളിൽ പട്ടിണി മരണം എന്ന് വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലായെന്നു വരില്ല കാരണം നിങ്ങളുടെ അറിവിലോ പരിചയത്തിലോ ആരും പട്ടിണി കിടന്നു മരിച്ചിരിക്കില്ല . അതെ ‘ഞങ്ങളും’ ‘നിങ്ങളും’ ഒന്നല്ല .
സ്കൂളിൽ വച്ചാണ് ‘വെളുത്ത കേരളത്തെ’ പറ്റി അറിയുന്നത് , അതിൻ്റെ ക്രൂരമായ തമാശകൾ അറിയുന്നത് അതിനോട് പോരടിച്ചു തുടങ്ങുന്നത്.
സ്കൂളിൽ വന്നവർക്കൊക്കെ രാമനെ അറിയാം അവരുടെ ദൈവം അദ്ദേഹ മായിരുന്നു ! .അവരുടെ ദൈവമെന്താ ഞങ്ങളുടെ ദൈവമാകാത്തതു എന്നൊക്കെ നിഷ്കളങ്കത മൂത്ത് ചോദിച്ചിട്ടുണ്ട് വെളുത്ത ദൈവങ്ങൾക്ക് വെളുത്ത മക്കൾ കറുത്ത ദൈവങ്ങൾക്ക് കറുത്ത മക്കൾ എന്നൊക്കെ ആയിരുന്നു ഉത്തരം .
. വെളുത്ത കേരളം അമേരിക്ക പോലെ ഒരു സാധനം ആണെന്ന് അന്ന് തോന്നിയിട്ടുണ്ട് . പട്ടിണിയോട് പൊരുതിയും വെളുത്ത ദൈവങ്ങളെ ,അവരുടെ ചെയ്തികളെ കാണാപാഠം പഠിച്ചുമാണ് അതിജീവിച്ചത് .
നീരജ ടീച്ചറായിരുന്നു എന്നെ മനുഷ്യനായി കണ്ട ഒരേ ഒരാൾ. ഒരിക്കൽ വാവിട്ടു കരഞ്ഞതും മരിക്കാൻ തോന്നിയതും ആരോ ചെയ്‌ത മോഷണം ടീച്ചർ എന്റെ തലയിൽ വച്ചപ്പോളാണ്. എത്രയൊക്കെ സ്നേഹം നടിച്ചാലും ‘ഞങ്ങളും’ ‘നിങ്ങളും’ മാത്രമേ ഉള്ളു ‘നമ്മളില്ല’ എന്ന് പഠിച്ചതും അന്ന് തന്നെയാണ് .
വെളുത്ത കേരളത്തിന്റെ സിനിമളോട് അന്നും ഇന്നും ബഹുമാനമില്ല . കാരണം എന്നെ തലോടിയ കൈകളും എനിക്ക് പ്രേമം തോന്നിയ ഉടലുകളും നിങ്ങൾക്ക് ബസ് സ്റ്റാൻഡുകളിൽ റേറ്റ് ചോദിക്കപ്പെടാൻ മാത്രമുള്ളതാണ് . എൻ്റെ പാവം സുഹൃത്തുക്കളൊക്കെ നിങ്ങൾക്ക് കഞ്ചാവും കോട്ടേഷൻ സംഘങ്ങളുമാണ്. ചോര ചീന്തി പോരടിക്കുന്ന എല്ലുറപ്പുള്ള ‘ഒറോത’മാർ യജമാനത്തിയുടെ സ്വർണമാല കാണാതെ പോകുമ്പോൾ അടി കൊള്ളേണ്ടവളാണ്.
അങ്ങനെ കൃത്യമായി ഞങ്ങളെ കള്ളികൾക്കുള്ളിൽ മാറ്റി നിർത്തിയ , വിചിത്ര സ്വഭാവമുള്ള വെളുത്ത കേരളത്തിന്റെ കോമഡി സിനിമയാണ് ബാംബൂ ബോയ്സ് .
മലം ജാം എന്ന് കരുതി കഴിക്കുന്ന ആദിവാസികൾ . സോപ്പ് തിന്നുന്ന ആദിവാസികൾ എന്തെല്ലാം തമാശകൾ ?
ഞങ്ങൾക്കും കൂടെ അവകാശപ്പെട്ടതൊക്കെ തിന്നു കൊഴുത്തിട്ടും, പ്രിവിലേജുകളിൽ കിടന്നു കുളിച്ചിട്ടും , ‘ആദിവാസി സംസ്കാര സംരക്ഷണം’ എന്ന പേരിൽ ഞങ്ങളെ കൃത്യമായി കാട്ടിൽ തന്നെ നിറുത്തിയിട്ടും അടങ്ങാത്ത സാഡിസം .
ഫ്യൂഡൽ ഹീറോയിസത്തോടും വെളുപ്പിനെ നായികമാരോടും പട പൊരുതിയിരുന്ന കലാഭവൻ മണിക്ക് പോലും ഞങ്ങളോടുള്ള വിവേചനം മനസ്സിലാക്കാൻ സാധിച്ചില്ല. അതാണ് അതിൻ്റെ തീവ്രത . കാരണം ഞങ്ങളെ വെളുത്ത കേരളം മനുഷ്യരായേ കണ്ടിട്ടില്ല.
നിങ്ങളിൽ ഒന്നായ ശ്രീജിത്ത് പട്ടിണി കിടന്നപ്പോൾ തോന്നിയ ധാർമിക രോക്ഷം ഞങ്ങൾ പട്ടിണി കിടന്നു മരിക്കുമ്പോൾ വേണം എന്ന് പറയുന്നില്ല . പക്ഷെ ആ പട്ടിണി പരിഹസിക്കപ്പെടരുത്.
അപ്പോ കാലിപ്റ്റോ പോലെയുള്ള സിനിമകൾ വേണം എന്ന് പറയുന്നില്ല പക്ഷെ ബാംബൂ ബോയ്‌സ് അവർത്തിക്കപ്പെടരുത്. അവർത്തിക്കപ്പെടില്ല എന്ന് നിങ്ങളെനിക്ക് വാക്ക് തരണം.
‘അരുവി’യുടെ ‘എമിലികൾ’ വരുന്ന ഈ കാലത്തു പ്രതീക്ഷകൾ ഏറെയാണ്. വെളുപ്പിന്റെ സാഡിസം ചോദ്യം ചെയ്യപ്പെടണം. സാഡിസം ആഘോഷിക്കുന്നവരായിട്ടല്ല എമിലികളെ അടയാളപ്പെടുത്തുന്നവരായി നിങ്ങൾ മാറണം . ‘ഞങ്ങളും’ ‘നിങ്ങളും’ എന്നെങ്കിലും നമ്മളായി മാറണം . മാറ്റുമെന്നൊരു വാക്കെനിക്ക് തരണം.