ചെങ്ങന്നൂരില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയും

തിരുവനന്തപുരം: ഇലകഷന്‍ ചൂട് പിടിക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും മുന്നണി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റങ്ങളും, പിന്മാറ്റങ്ങളുമായി ചര്‍ച്ചകള്‍പുരോഗമിക്കുമ്പോഴാണ് പുതിയൊരു നീക്കത്തിന് ചുക്കാന്‍ പിടിച്ച് പി.സി. ജോര്‍ജ്ജ് എത്തുന്നത്. നിയമസഭാ നടക്കുന്നതുകൊണ്ട് തിരുവനന്തപുരത്തുള്ള ജോര്‍ജ്ജിനെ 29ന് തിങ്കളാഴ്ച്ച രാവിലെയാണ് എം.എല്‍.എ ഹോസ്റ്റലില്‍ എത്തി സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പ്രതിനിധികള്‍ കണ്ടിരിക്കുന്നത്.
ചര്‍ച്ച നടന്നതിനു തൊട്ടുപിന്നാലെ പി.സി.യെ ഫോണില്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ വിശദശാംശങ്ങള്‍ ആരാഞ്ഞപ്പോള്‍ കയര്‍ത്ത് സംസാരിച്ചെങ്കിലും ചര്‍ച്ച നടന്നതിനെ പി.സി നിഷേധിച്ചില്ല.

ആദ്യഘട്ട ചര്‍ച്ചയില്‍ പി.സി. നേതൃത്വം നല്‍കുന്ന ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്കോ, അല്ലെങ്കില്‍ സാമൂഹ്യ പ്രവര്‍ത്തകനും, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഐ.റ്റി ഉദ്യോഗസ്ഥനുമായ ചെങ്ങന്നൂരുകാരനെയോ സ്ഥാനാര്‍ഥിയാക്കുക എന്ന നിലക്കാണ് നീക്കം നടക്കുന്നത്. സമവായത്തിലൂടെ ഏവര്‍ക്കും അഭികാമ്യനായ ഒരാളെ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ പ്രഖ്യാപിക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ചെങ്ങന്നൂര്‍ ബൈ ഇലക്ഷന്‍ ടൈറ്റലില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിക്കും. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണെങ്കില്‍ സമാന ചിന്താഗതിയുള്ള ആംആദ്മി പോലെയുള്ള പാര്‍ട്ടികളുടെ പിന്തുണയും തേടാനുള്ള ശ്രമം നടക്കും.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പി.സി. ഒറ്റക്ക് മത്സരിക്കുന്നെന്ന സാഹചര്യം വന്നപ്പോള്‍ ഐ സപ്പോര്‍ട്ട് പി.സി ജോര്‍ജ്ജെന്ന ടൈറ്റലില്‍ കാമ്പയിന്‍ നടക്കുകയും. കേരളത്തിന്റെ വിവിധഭാഗത്തുനിന്നുള്ളവര്‍ പൂഞ്ഞാറിലെത്തി ക്യാംപ് ചെയ്ത് സ്‌ക്വാഡുകളായി തിരിഞ്ഞ് പി സിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

386 ദിവസം പിന്നിട്ടപ്പോള്‍ സഭയില്‍ വിഷയം അവതരിപ്പിച്ച ശേഷം പിസി ശ്രീജിത്തിന്റെ അന്നത്തെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചെന്നപ്പോള്‍. ( 2017 മാര്‍ച്ച് 9, ഫയല്‍ ചിത്രം)


പൂഞ്ഞാറിലെ ഇലക്ഷന്‍ വിജയവും, ശ്രീജിത്ത് വിഷയത്തില്‍ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതുമടക്കം അധികാര വര്‍ഗ്ഗത്തെ വെല്ലുവിളിക്കുന്ന സോഷ്യല്‍ മീഡിയയുടെ ശക്തി ചെങ്ങന്നൂരില്‍ ചരിത്രം സൃഷ്ടിക്കുമോ എന്നത് കാത്തിരുന്ന് കാണാം.