വിദ്യാര്‍ത്ഥി സ്‌കൂള്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍;മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

ന്യൂഡല്‍ഹി:പ്രദ്യുമന്‍ ഠാക്കൂറിന്റെ കൊലപാതകം നടന്ന് മാസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മറ്റൊരു ദുരൂഹ മരണത്തിന്റെ വാര്‍ത്ത കൂടി. സ്‌കൂള്‍ ശൗചാലയത്തിലാണ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരിയ്ക്കുന്നത്.

ന്യൂഡല്‍ഹിയിലെ കാരാവല്‍ നഗറിലെ ജീവന്‍ ജ്യോതി സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയായ 14 വയസ്സുകാരനായ തുഷാറിനെയാണ് സ്‌കൂള്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയ്ക്കാണ് സഹപാഠികള്‍ തുഷാറിനെ അബോധാവസ്ഥയില്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്. സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച തുഷാര്‍.

ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് തുഷാറിനെ മര്‍ദ്ദിച്ചിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ തുഷാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ തുഷാര്‍ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. തുഷാറിനു പിന്നാലെ ചില കുട്ടികള്‍ ടോയ്‌ലറ്റില്‍ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് ഈ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു വരികയാണ് എന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ തുഷാറിന്റെ ശരീരത്തില്‍ ദൃശ്യമായ പരിക്കുകളൊന്നും കണ്ടിട്ടില്ല എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും ഇക്കാര്യത്തില്‍ പറയാന്‍ കഴിയൂ എന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.