ലോകകേരളസഭ നടത്തിപ്പില്‍ വന്‍ അഴിമതി നടന്നെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയും നടന്നെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

അഡ്വര്‍ടൈസ്‌മെന്റ്, ഭക്ഷണം, അലങ്കരണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെണ്ടര്‍ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടുകയാണെന്ന് ആദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ രേഖകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കി ഫയലില്‍ വെക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. ഭക്ഷണം ഒരു സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് 17 ലക്ഷത്തിനാണ് കൊടുത്തത്. അന്‍പതിനായിരത്തില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് നിയമാനുസൃതം ടെണ്ടര്‍ വിളിക്കണം. അതുണ്ടായിട്ടില്ല. അതിഥികള്‍ ഭക്ഷണം കഴിച്ച പ്ലേറ്റുകള്‍ മാസ്‌കറ്റ് ഹോട്ടലിലെ തൊഴിലാളികളെക്കൊണ്ടാണ് കഴുകിച്ചത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ക്കിടയിലുണ്ട്. മുഖ്യമന്ത്രിയുടെ ഒരു ഉപദേശിയും ആരോപണവിധേയരായ പതിവു കഥാപാത്രങ്ങളും തന്നെയാണ് ഇതിന്റേയും ഗുണഭോക്താക്കളെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ ആരോപിച്ചു.