കുടുംബ കലഹം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു

പി.പി. ചെറിയാന്‍

ഒഹായൊ: കൊളംബസിനു സമീപമുള്ള സിറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ കുടുംബ കലഹം നടക്കുന്നുവെന്നു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ 2 ഒഹായൊ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചതായി വെസ്റ്റര്‍വില്ല പൊലീസ് ചീഫ് ജൊ മൊര്‍ബിസ്റ്റര്‍ അറിയിച്ചു.

ഫെബ്രുവരി 10നു ശനിയാഴ്ച വൈകിട്ടാണു സംഭവം.എറിക്ക് ജൊറിങ്ങ് (39) ആന്റണി മൊറല്ലി (54) എന്നീ ഓഫിസര്‍മാരാണ് ക്വന്റിന്‍ ലാമാര്‍ സ്മിത്ത് (30) എന്ന പ്രതിയുടെ വെടിയേറ്റു മരിച്ചത്. പൊലീസ് തിരിച്ചു വെടിവച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സ്മിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതി സ്മിത്തും ഭാര്യ കാന്‍ഡസും ഒരു പെണ്‍കുട്ടിയുമായാണ് ടൗണ്‍ ഹൗസില്‍ താമസിച്ചിരുന്നത്. ഭാര്യ കാന്‍ഡസ് ഉച്ചയോടെ 911 വിളിച്ചു സഹായമഭ്യര്‍ത്ഥിച്ചു. ഉടനെ സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് അകത്തു പ്രവേശിക്കരുതെന്ന് കാന്‍ഡസ് കരഞ്ഞു പറഞ്ഞതായി പൊലീസ് പറയുന്നു. പൊലീസ് തിരിച്ചു പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതി സ്മിത്ത് പൊലീസിനു നേരെ നിറയൊഴിച്ചത്.

പതിനാറ് വര്‍ഷം സര്‍വീസുള്ള എറിക്ക് (39) സംഭവ സ്ഥലത്തും 29 വര്‍ഷം സര്‍വ്വീസുള്ള ആന്റണി (64) ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സനര്‍ മെഡിക്കല്‍ സെന്ററിലുമാണ് മരിച്ചത്. പ്രതി സ്മിത്ത് 2009 ല്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷണമനുഭവിച്ചിട്ടുണ്ട്. ഈ ആഴ്ചയില്‍ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റു മരിച്ചത്. എല്‍പാസൊ (1), അറ്റ്ലാന്റ (1) റിച്ചര്‍ഡ്സണ്‍ (1) ഒഹായൊ (2).