സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് മന്ത്രി സഭയുടെ അനുമതി; മിനിമം ചാര്‍ജ് 8 രൂപയാക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം.നിരക്കു വര്‍ധനയ്ക്ക് ഇടതു മുന്നണിയുടെ അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.ഇതോടെ മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് എട്ടു രൂപയയാകും.നിരക്ക് അവര്‍ദ്ധനവ് വരുന്നതോടെ വിദ്യാര്‍ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു.

സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്നത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.