പാക്കിസ്ഥാനില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിന് കോടതി വിധിച്ചത് നാല് വധശിക്ഷ

ഇസ്ലമാബാദ് സ്വദേശിയായ ഇമ്രാന്‍ അലി(24)ക്കാണ് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി നാല് വധശിക്ഷ വിധിച്ചത്. ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. കൂടാതെ 32 ലക്ഷം പിഴയും കോടതി ചുമത്തി. ലാഹോറിലെ കസൂരില്‍ ജനുവരി ഒമ്പതിനാണ് ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

ജനുവരി അഞ്ചിന് കുട്ടിയെ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. സിസിടിവി ഫൂട്ടേജില്‍ ഒരാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയെ പിടികൂടാത്തത് പാകിസ്താനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പ്രതിയുടെ ഡിഎന്‍എ സാമ്പിളുകള്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകളുമായി ഒത്തുപോകുന്നതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ കുറ്റ സമ്മതം നടത്തുന്നത്.