സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരര്‍ പാകിസ്താനില്‍ നിന്ന് നുഴഞ്ഞ് കയറിയവരെന്ന് കരസേന

ന്യൂഡല്‍ഹി:കഴിഞ്ഞയാഴ്ച സുന്‍ജുവാന്‍ ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍. പാകിസ്താനില്‍ നിന്നും എത്തിയവരാണെന്ന് സൈന്യം. കഴിഞ്ഞ ജൂണിലാണ് തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറിയതെന്നും കരസേന വ്യക്തമാക്കി.

ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളിലായി ഇത്രനാളും ഒളിഞ്ഞു താമസിക്കുകയായിരുന്നു ഈ തീവ്രവാദികളെന്നും സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.’കഴിഞ്ഞ ജൂണിലാണ് ഈ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറിയത്. ഇത്തരമൊരു ആക്രമണം ഇനി നടക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്, സൈന്യം അറിയിച്ചു.

പാകിസ്താന്‍ സൈന്യം അതിര്‍ത്തിയില്‍ എന്ത് പ്രകോപനപരമായ നടപടി കൈക്കൊണ്ടാലും തിരിച്ചടിക്കാന്‍ അതിര്‍ത്തി രക്ഷാ സേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

ആറ് ജവാന്‍മാരാണ് സുന്‍ജുവാന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു.