ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ എന്‍ജീനിയര്‍ക്ക് വധശിക്ഷയും 46 വര്‍ഷത്തെ കഠിനതടവും

ചെന്നൈ : ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ എന്‍ജീനിയര്‍ക്ക് വധശിക്ഷയും 46 വര്‍ഷത്തെ കഠിനതടവും. ഇരുപത്തിമൂന്നുകാരനായ പ്രതി ദഷ്വന്തിനെ ചെങ്കല്‍പേട്ട് കോടതിയാണ് ശിക്ഷിച്ചത്. പോക്‌സോ ഉള്‍പ്പെടെ 7 വകുപ്പുകളില്‍ 46 വര്‍ഷത്തെ കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഫെബ്രവരി 5 നായിരുന്നു ഇയാള്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പുതിയതായി വാങ്ങിയ നായ്ക്കുട്ടിയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ തന്റെ മുറിയിലേയ്ക്ക് കയറ്റിയ ഇയാള്‍ പീഡനത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ബാഗില്‍ മൃതദേഹം വച്ച് കത്തിക്കുകയായിരുന്നു. നേരത്തെ തന്റെ അമ്മയെ കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്.

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാള്‍ അമ്മയെ കൊന്നത്. അമ്മയുടെ സ്വര്‍ണവുമായി മുംബൈയ്ക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്. ഈ കൊലപാതക കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ കോടതി 30 സാക്ഷികളെ വിസ്തരിക്കുകയും 40 ഓളം രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. . മൃതദേഹം ഒരുദിവസം താമസ സ്ഥലത്ത് സൂക്ഷിച്ച പ്രതി അടുത്ത ദിവസം മൃതദേഹം ബാഗിലാക്കി പ്രദേശത്തെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം സ്ഥലത്ത് വീണ്ടുമെത്തിയ പ്രതി മൃതദേഹം കത്തിച്ചു. ഇതിനുശേഷം വഴിപോക്കനെന്ന് നടിച്ച് പോലീസിനെ വിവരം അറിയിച്ചതും പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.