വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എന്ത് അധികാരം ഹാദിയ കേസില്‍ സുപ്രീംകോടതി

ഹാദിയ കേസില്‍ ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചു. ഹാദിയയുടേത് സാധാരണ കേസായി കാണാനാവില്ലെന്നും മതംമാറ്റത്തിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോകുന്ന കാര്യം ഹാദിയ അശോകനോട് പറഞ്ഞിരുന്നു. ഹാദിയക്ക് പിന്നില്‍ ചില സംഘടിത ശക്തികളുണ്ടെന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ അശോകന് ബോധ്യപ്പെട്ടുവെന്നും ദിവാന്‍ പറഞ്ഞു. എന്നാല്‍ വിദേശത്ത് പോകുമെന്ന് വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാറാണെന്ന് കോടതി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമാണെന്നു ഹാദിയയും ഷെഫിനും വ്യക്തമാക്കുയിട്ടുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമാണ്, ബലാത്സംഗമല്ല കേസ് . അതുകൊണ്ടു തന്നെ പങ്കാളികള്‍ക്ക് ഇടയിലുള്ള സമ്മതത്തെപ്പറ്റി അന്വേഷണം നടത്താന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. അതേസമയം രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ സത്യവാങ്മൂലത്തിലുള്ള ആരോപണങ്ങള്‍ സുപ്രീം കോടതി നീക്കം ചെയ്തു. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് വരാന്‍ രാഹുല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു പരാമര്‍ശം. അച്ഛനുംനും എന്‍.ഐ.എക്കും എതിരെയുള്ള ഹാദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് കേസ് മാര്‍ച്ച് 8ലേക്ക് മാറ്റി.

അതുപോലെ ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ മനുഷ്യക്കടത്താണെങ്കില്‍ത്തന്നെ അത് തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. പൗരന്‍മാരുടെ വിദേശയാത്ര നിയമവിരുദ്ധമാണെങ്കില്‍ സര്‍ക്കാരിന് തടയാം. എന്നാല്‍ ശരിയായ വ്യക്തിയെ അല്ല വിവാഹം കഴിച്ചത് എന്ന കാരണത്താല്‍ അത് റദ്ദാക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും അദ്ദേഹം വാക്കാല്‍ നിരീക്ഷിച്ചു. ഷെഫിന്‍ ജഹാനുമായുള്ള വിവാഹബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും തന്നെ ഷെഫിന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹാദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരിക്കുന്നത്.