മാണിയെ തള്ളാതെ സിപിഎം. പാര്‍ട്ടി സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

കെ എം മാണിയുടെ എല്‍ ഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഎം. സംസ്ഥാന പാര്‍ട്ടി സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മാണിക്കു മുന്നില്‍ വാതിലുകള്‍ അടയുന്നില്ലെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. പാര്‍ട്ടി വക്താക്കളായ എ വിജയരാഘവനും എളമരം കരീമും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. മാണി യുഡിഎഫ് വിട്ടുനില്‍ക്കുകയാണെന്ന യാഥാര്‍ത്ഥ്യമാണ് നിലവിലുള്ളതെന്നും ഇത് സിപിഎം അംഗീകരിക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. മാണിയെ മുന്നണിയിലെടുടുക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യം ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു വിജയരാഘവന്റെ മറുപടി.

മാണിയെ തള്ളിപ്പറയുന്ന ഒരു സമീപനവും ഇതുവരെ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 12 ബജറ്റുകളും വിറ്റവനെന്ന് സിപിഎം ആരോപണം ഓര്‍മ്മിപ്പിച്ചപ്പോള്‍ അതൊക്കെ മറ്റൊരു സാഹചര്യത്തിലായിരുന്നുവെന്നും ഓരോ സവിശേഷ സാഹചര്യത്തിനനുസരിച്ചാണ് പാര്‍ട്ടി നയം ഉടലെടുക്കുന്നതെന്നുമാണ് വിജയരാഘവന്‍ പറഞ്ഞൊഴിഞ്ഞത്. ബജറ്റ് വിറ്റവനെന്നും അഴിമതിയുടെ ആള്‍രൂപമെന്നും സിപിഎം വിമര്‍ശിച്ച മാണി ഇപ്പോള്‍ സ്വീകാര്യനാവുന്നതെങ്ങിനെയാണെന്ന ചോദ്യത്തിന് വിജയരാഘവനോ കരീമിനോ മറുപടിയുണ്ടായിരുന്നില്ല.