ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20, ഇന്ന് ഗ്രാന്‍ഡ് ‘ഫിനാലെ’; ജയിക്കുന്നവര്‍ക്ക് കപ്പടിക്കാം

കേപ്ടൗണ്‍ : ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയെ ഏക ദിന പരമ്പര നേടിയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇനിയുള്ളത് ടി-20 പരമ്പര. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ആവേശ ജയം സ്വന്തമാക്കി പോരാട്ടം മൂന്നാം മത്സരത്തിലേക്ക് നീട്ടി. അതുകൊണ്ടു തന്നെ ഇന്നത്തെ ദക്ഷിണാഫ്രിക്ക-ഇന്ത്യ മത്സരം ശരിക്കുമൊരു ഫൈനലാണ്.എട്ടാഴ്ച നീണ്ടുനിന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ന്യൂലാന്‍ഡ് സ്റ്റേഡിയത്തിലെ ഇന്നത്തെ മത്സരത്തോടെ തിരശീല വീഴുകയാണ്.

ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ സോണി ടെന്നില്‍ തല്‍സമയം. പരുക്കിന്റെ നിഴലിലാണു ജസ്പ്രിത് ബുമ്ര. പക്ഷേ ഫിറ്റ്‌നസിന്റെ ചെറിയ ലക്ഷണങ്ങളെങ്കിലും കാണിച്ചാല്‍ ഇന്നു ബുമ്രയെ കളത്തിലിറക്കിയേക്കും.ഡെത്ത് ഓവറുകളില്‍ ബുമ്രയുടെ അഭാവം രണ്ടാം ട്വന്റി20യില്‍ ഇന്ത്യയെ അത്രമേല്‍ അലട്ടിയിരുന്നു.

ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യ മുമ്പ് ടി-20 മത്സരം കളിച്ചിട്ടില്ല. അതേസമയം, ഇവിടെ നടന്ന എട്ട് കളികളില്‍ അഞ്ചും തോറ്റ ചരിത്രമാണ് ദക്ഷിണാഫ്രിക്കയുടേത്. ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രശ്നങ്ങളില്ല. വേഗം കുറഞ്ഞ പിച്ചില്‍ ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷനാവും ശ്രദ്ധ നേടുക. റണ്‍ ഒഴുകാന്‍ സാധ്യതയുള്ള പിച്ചാണ് ന്യൂലാന്‍ഡ്സിലേത്. മഴ പെയ്യാന്‍ ചെറിയ സാധ്യത നിലനില്ക്കുന്നുണ്ട്.

സാധ്യതാ ടീം:

ഇന്ത്യ- രോഹിത്, ധവാന്‍, റെയ്ന, കോലി(ക്യാപ്റ്റന്‍), പാണ്ഡെ, ധോനി, പാണ്ഡ്യ, ഭുവനേശ്വര്‍, ഉനദ്കട്ട്, ചാഹല്‍, ബുംറ/ഠാക്കൂര്‍/കുല്‍ദീപ്/അക്ഷര്‍ പട്ടേല്‍.

ദക്ഷിണാഫ്രിക്ക: ഹെന്‍ഡ്രിക്സ്, സ്മട്സ്, ഡുമിനി(ക്യാപ്റ്റന്‍), മില്ലര്‍, ബെഹാര്‍ഡിയന്‍, ക്ലാസന്‍, ഫെഹ്ലുക്വായോ, മോറിസ്, ഡാല, പാറ്റേഴ്സണ്‍, ഷംസി/ഫംഗീസോ.