മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ട്രംപ്

ന്യൂഡൽഹി :  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 45ാം അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ് നാലാം ദിവസമാണ് ട്രംപ് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇന്നലെ രാത്രി 11.30ഒാടെ ഫോണിൽ വിളിച്ചാണ് ക്ഷണം.  ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതില്‍ അമേരിക്കയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തിക –പ്രതിരോധ രംഗത്തെ സഹകരണത്തെ കുറിച്ച്  ഇരുവരും  സംസാരിച്ചു. ട്രംപുമായി ഉഷ്മളമായ സംഭാഷണമാണ് നടന്നതെന്നും വരുംകാലത്ത് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു.  ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.സ്ഥാനമേറ്റ േശഷം ട്രംപ് സംസാരിക്കുന്ന അഞ്ചാമത്തെ ലോകനേതാവാണ് മോദി. ജനുവരി 21ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രേൂഡോയെയും മെക്സിക്കൻ പ്രസിഡൻറ് പിന നീയേറ്റൊയെയും ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും കഴിഞ്ഞ ദിവസം ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽ സീസിയെയും ട്രംപ് ഫോണിൽ വിളിച്ചിരുന്നു. പ്രസിഡൻറായി സ്ഥാനമേറ്റ ട്രംപിനെ അഭിനന്ദിച്ച ആദ്യ നേതാവ് മോദിയായിരുന്നു. ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.