ജിഷ വധം : രഹസ്യ വിചാരണക്ക് ഉത്തരവ്

കൊച്ചി : ജിഷ വധക്കേസിൽ രഹസ്യ വിചാരണക്ക് കോടതി ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്കോടതിയാണ് കേസില്‍ രഹസ്യ വിചാരണയ്ക്ക് ഉത്തരവിട്ടത്. വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ചപ്പോഴാണ് രഹസ്യ വിചാരണക്ക് തുരുമാനിച്ചത്. രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിർപ്പ് കോടതി അനുവദിച്ചില്ല.ഏപ്രിൽ അഞ്ചുവരെയാണ് ഒന്നാംഘട്ട വിചാരണ. ഒന്നാം ഘട്ടത്തിൽ 21 സാക്ഷികളെയാണ് വിസ്തരിക്കുക. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെ ഇന്ന് വിസ്തരിക്കും. ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയുടെ വിസ്താരം നാളെയാണ്.നിയമ വിദ്യാർഥിനിയായ ജിഷ 2016 ഏപ്രിൽ 28നാണ് പീഡനത്തിനിരയായി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലെപ്പട്ട നിലയിൽ കാണപ്പെടുന്നത്. കേസിൽ അന്യസംസ്ഥാനക്കാരനായ അമീറുൽ ഇസ്ലാമാണ് അറസ്റ്റിലായത്.സംഭവദിവസം കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി രാത്രി ഏട്ട് മണിയോടെ തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുന്നത്. ദീർഘനാളത്തെ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകിയെ പൊലീസ് പിടികൂടുന്നത്. വന്‍ കോളിളക്കം ഉണ്ടാക്കിയ കേസില്‍ പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമാണ് ക്രൂരമായ കൊലപാതക വിവരം ലോകം അറിയുന്നത്. പോലീസിന്റെ നിഷ്ക്രിയത്വം യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുവാന്‍ കാരണമായി എന്നാണ് പരക്കെയുള്ള ആക്ഷേപം.








