പാറമ്പുഴ കൂട്ടക്കൊലക്കേസിലെ കൊലയാളി നരേന്ദ്രകുമാറിന് വധശിക്ഷ; ശിക്ഷ വിധിച്ചത് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി
കോട്ടയം: പാറമ്പുഴ കൂട്ടകൊലക്കേസിലെ കൊലയാളിക്ക് വധശിക്ഷ. ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രകുമാര്‍ (28) ന് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന വിലയിരുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. പാറമ്പുഴ തുരുത്തേല്‍കവല മൂലേപ്പറമ്പില്‍ എം.കെ ലാലസന്‍ (73), ഭാര്യ പ്രസന്ന (54), മൂത്തമകന്‍ പ്രവീണ്‍ലാല്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ഒരാള്‍ക്ക് പ്രതി മൂന്ന് ലക്ഷം രൂപയും കവര്‍ച്ച ചെയ്ത 25,000 രൂപയും നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
ലാലസന്റെ ഉടമസ്ഥതയില്‍ വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഡ്രൈക്ലീനിംഗ് സെന്ററിലെ ജീവനക്കാരന്‍ ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രകുമാര്‍ (28) 2015 മേയ് 16 ന് അര്‍ധരാത്രി മൂന്നു പേരെയും തലയ്ക്കടിച്ചു വീഴ്ത്തിയും കഴുത്തറത്തും കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണവേളയില്‍ കുറ്റം നിഷേധിച്ച പ്രതി കൊലക്കേസ് സംബന്ധിച്ച് ചില സുപ്രധാന വിവരങ്ങള്‍ കോടതി മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്തു.
കൊല്ലപ്പെട്ട പ്രവീണ്‍ലാലിന് ഒരു പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയബന്ധമാണ് കൊലപാതകത്തിന് ആധാരമെന്നും മുഖംമൂടി ധരിച്ച മൂവര്‍ സംഘമാണ് കൃത്യം നടത്തിയതെന്നുമായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവസമയത്ത് ഡ്രൈക്ലീനിംങ് സെന്ററിന്റെ ഓഫിസ് മുറിയില്‍ പൂട്ടിയിട്ട തന്നെ പിന്നീട് ആസൂത്രിതമായി പ്രതിയാക്കി നാടുകടത്തുകയായിരുന്നു. എന്നാല്‍ താന്‍ അവിടെയെത്തും മുന്‍പേ മാതാവിനെയും ജ്യേഷ്ഠനെയും ജ്യേഷ്ഠന്റെ മകനെയും ഉത്തര്‍പ്രദേശ് പോലീസ് പിടിച്ചു കൊണ്ടു പോയി തടവിലാക്കി.
ഇതറിഞ്ഞ് രാധാനഗര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ തന്നെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം പിന്നാലെയെത്തിയ കേരള പോലീസിന് കൈമാറുകയായിരുന്നു എന്നാണ് നരേന്ദ്രകുമാര്‍ കോടതിയില്‍ മൊഴി നല്‍കിയത്. സംഭവത്തിന് ശേഷം ദിവസങ്ങള്‍ക്കകം കേരള പോലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് പ്രതിയെ പിടികൂടിയെന്നത് വലിയ വാര്‍ത്തയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഉപയോഗിച്ചെന്ന് പോലീസ് പറയുന്ന ഓട്ടോറിക്ഷ ഇതുവരെയും കണ്ടെത്താനായില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയായി നിലനില്‍ക്കുന്നു. ഇതുള്‍പ്പടെ കേസിന്റെ വിചാരണവേളയില്‍ കുറ്റപത്രത്തിലെ നിരവധി പിഴവുകള്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ബന്ധുക്കളായി ആരുമില്ലാത്ത പ്രതിക്ക് സ്വന്തം നിലയില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ കഴിവില്ലാത്തതു കൊണ്ട് കോടതിയാണ് അഭിഭാഷകരെ ചുമതലപ്പെടുത്തിയത്.