ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയുടെ തൂക്കം കുറഞ്ഞിട്ടില്ല: മുംബൈയിലെ ആശുപത്രിയുടെ അവകാശവാദം തെറ്റെന്ന് ബന്ധുക്കള്‍
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന മൂംബൈയിലെ സെയ്ഫി ആശുപത്രിയും ഡോക്ടര്‍മാരും പറയുന്നത് പച്ചക്കള്ളമെന്നു ബന്ധുക്കള്‍. ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ആശുപത്രി അധികൃതരും ജീവനക്കാരും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന ആരോപണവുമായാണ് ഇമാന്റെ സഹോദരി ഷെയ്മ സലിം രംഗത്ത് എത്തിരിയിരിക്കുന്നത്.
ഇമാന് ഇപ്പോള്‍ 240 കിലോവരെ തൂക്കമുണ്ടെന്നു ഷെയ്മ സലിം പറയുന്നു. എന്നാൽ ചികിത്സയ്ക്ക് ശേഷം വലിയ തോതില്‍ ഭാരം കുറഞ്ഞുവെന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. ചികിത്സ തുടങ്ങിയ ശേഷം അവരുടെ തൂക്കം 151 കിലോവരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ നേരത്തെ പുറത്ത് വിട്ട വിവരം.
അതേസമയം ഈജിപ്തിലേക്ക് കൊണ്ടുപോയാല്‍ അവിടെ ആവശ്യത്തിനുള്ള ചികിത്സാ സൗകര്യമില്ലെന്നും, ഷെയ്മയുടെ ആരോപണം ശരിയല്ലെന്നും ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും വിശ്രമത്തിലൂടെയും മാത്രമേ തൂക്കം സാധാരണ നിലയിലെത്തിക്കാനാവു. എന്നാല്‍ ഇവരുടെ ബന്ധുക്കള്‍ ഇമാനെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയും നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതരും ആരോപിക്കുന്നുണ്ട്. ഇമാന് ഇപ്പോള്‍ വായിലൂടെ ഭക്ഷണം ചവച്ചരച്ച് കഴിക്കാനോ സംസാരിക്കാനോ കഴിയില്ല. ഇതിന് നിര്‍ബന്ധിക്കുന്നത് പക്ഷാഘാതത്തിന് വരെ കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇങ്ങനെയുള്ള ആരോപണങ്ങളൊന്നും തങ്ങളെ തകര്‍ക്കില്ലെന്നും ചികിത്സയിലുള്ള ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും സെയ്ഫി ആശുപത്രി സി.ഇ.ഒ ഹുഫൈസ ഷെഹബി പറഞ്ഞു.
കഴിഞ്ഞ ദിവസം ഷെയ്മ പുറത്ത് വിട്ട ഒരു വീഡിയോയിലൂടെയാണ് ഇമാന് ഇപ്പോഴും തൂക്കം കുറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ കളവ് പറയുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നത്. ആശുപത്രി അധികൃതരുടെ വാദം മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ മേനി കാണിക്കാനുള്ള വെറും തട്ടിപ്പാണെന്നും വീഡിയോയിലൂടെ ഈമാന്റെ ഈ സഹോദരി ആരോപിക്കുന്നു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് 500 കിലോ തൂക്കമുള്ള 36 കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് വിസ ലഭിച്ചത്. എംബസിയില്‍ എത്തി ഫിംഗര്‍ പ്രിന്റ് ചെയ്യാന്‍ സാധ്യമാകാത്തതിനാല്‍ ആദ്യം അവര്‍ക്കു ചികിത്സ വിസ നിഷേധിച്ചിരുന്നു. ഇമാനെ ചികിത്സിക്കാമെന്നേറ്റ ബാരിയാറ്റിക് സര്‍ജന്‍ ഡോ: മുഫി ലഖ്ഡാവാലായാണ് വിവരം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഡോക്ടറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇമാനെ ഇന്ത്യയില്‍ എത്തിക്കാന്‍ മന്ത്രി ഇടപെടുകയുമായിരുന്നു.
അമിത വണ്ണം മൂലം ഇമാന് പഠനം പോലും പാതിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ഇന്ത്യയിലെത്തി അമിതവണ്ണത്തിനായുള്ള ചികിത്സയിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇമാന്‍. ഈജിപ്തിലെ കെയ്റോ സ്വദേശിനിയാണ് ഇമാന്‍ അഹമ്മദ്.