ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയുടെ ചികില്‍സയില്‍ നിന്നും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പിന്‍വാങ്ങി

മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതായായ ഇമാന്‍ അഹമദിനെ ചികില്‍സിക്കുന്നതില്‍ ഡോക്ടര്‍മാര്‍ പിന്മാറിയാതായി റിപ്പോര്‍ട്ട്. മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ ഇമാനെ ചികില്‍സിക്കുന്ന 13 അംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്ന് 12 പേരാണ് പിന്‍മാറിയതെന്നാണ് വിവരം. ഇമാന്റെ സഹോദരിയുടെ പ്രസ്താവനകളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഡോക്ടര്‍മാര്‍ പിന്‍മാറിയതെന്നാണ് സൂചന.

ഇമാെന്റ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ത്തി ഇമാന്റെ സഹോദരി ഷെയ്മ സലിം ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. തങ്ങളുടെ ചികിത്സയിലൂടെ ഇമാന്റെ ഭാരം വലിയ തോതില്‍ കുറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോഴും ഇമാന് 240 കിലോവരെ ഭാരമുണ്ടെന്ന് ഷെയ്മ സലിം ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്ത് വിട്ടാണ് ഷെയ്മ പുതിയ ആരോപണം ഉന്നയിച്ചത്.

എന്നാല്‍ ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ഈജിപ്തില്‍ ആവശ്യത്തിനുള്ള തുടര്‍ചികിത്സാ സൗകര്യമില്ല. അതുകൊണ്ട് ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നതിനാണ് പുതിയ വിവാദമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സ തുടങ്ങിയ ശേഷം ഇമാന്റെ തൂക്കം 151 കിലോവരെ എത്തിച്ചെന്നും ആശുപത്രി അവകാശപ്പെട്ടിരുന്നു.