ട്രംപിന് സൗദിയില്‍ രാജകീയ സ്വീകരണം

റിയാദ്: മൂന്ന് ദിവസം നീളുന്ന സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് റിയാദില്‍ ഗംഭീര സ്വീകരണം. കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ട്രംപിനെയും ഭാര്യ മിലേനയെയും സൗദി രാജാവ് കിങ് സല്‍മാന്‍ സ്വീകരിച്ചു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായാണ് സൗദിയിലെത്തിയിരിക്കുന്നത്.

ഇന്നും നാളെയുമായി നടക്കുന്ന നിരവധി ഉഭയകക്ഷി ചര്‍ച്ചകളില്‍ ട്രംപ് പങ്കെടുക്കും. നിരവധി വാണിജ്യ – ആയുധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും. ഞായറാഴ്ച്ച നടക്കുന്ന നടക്കുന്ന അറബ് – അമേരിക്ക ഉച്ചകോടിയില്‍ ട്രംപ് സംസാരിക്കും.

അമ്പതോളം അറബ് രാഷ്ട്ര പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മധ്യേഷ്യയിലെ സമാധാന പുനസ്ഥാപനത്തെ കുറിച്ചായിരിക്കും പ്രധാന ചര്‍ച്ച. ‘ഭീകരതക്കെതിരെയുള്ള പോരാട്ടം’ ശക്തമാക്കുന്നതിന്റെ ആവശ്യകതയും സിറിയന്‍ പ്രശ്‌നങ്ങളെ കുറിച്ചുമായിരിക്കും ട്രംപ് പ്രധാനമായും സംസാരിക്കുക.

ആദ്യ വിദേശസന്ദര്‍ശനത്തിന് സൗദിയെ തെരഞ്ഞെടുത്ത തീരുമാനം ലോകം ആകാംക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്. ഒബാമയുടെ ഇറാന്‍ നയത്തോടെ വഷളായ യു.എസ് – സൗദി ബന്ധം പുനസ്ഥാപിക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം സൗദി സന്ദര്‍ശിച്ച് ബറാക് ഒബാമക്ക് ലഭിച്ചതിനേക്കാള്‍ ഊഷ്മളമായ സ്വീകരണമാണ് ട്രംപിന് ലഭിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും ഏറെ പ്രതീക്ഷയുടെ ഈ സന്ദര്‍ശനത്തെ നോക്കി കാണുന്നത്. യെമന്‍ വിഷയം, സിറിയന്‍ യുദ്ധം, ഐ.എസ് ഭീഷണി തുടങ്ങിയ വിഷയങ്ങളില്‍ തന്ത്ര പ്രധാനമായ തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

രണ്ട് ദിവസം നീളുന്ന സൗദി സന്ദര്‍ശനത്തിന് ശേഷം ഇസ്രഈലിലേക്കായിരിക്കും ട്രംപിന്റെ യാത്ര. തുടര്‍ന്ന വത്തിക്കാന്‍,ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാഷ്ടങ്ങളും സന്ദര്‍ശിക്കും.