ഒരിക്കലും ഞാന്‍ ഇനി വോട്ട് ചെയ്യില്ല; കശ്മീരില്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട ഫാറൂഖ്

ആളുകള്‍ക്ക് മുമ്പില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ മൃഗമാണോ, കശ്മീരില്‍ കല്ലേറ് തടയാന്‍ തന്നെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിയിടപ്പെട്ട ഫറൂഖ് അഹമ്മദ് ദാര്‍ ചോദിക്കുന്നു. നടപടിക്ക് ഉത്തരവിട്ട സൈനിക മേധാവിയെ ആദരിക്കുന്നതാണ് ഇന്ത്യന്‍ നിയമമെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് സൈന്യത്തിന്റെ സംഭവത്തിനു ഇരയായ ഫറൂഖ് അഹമ്മദ് ദാര്‍ വ്യക്തമാക്കി. ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ കെട്ടിയിട്ടത് ഇന്ത്യന്‍ നിയമത്തിന് മുമ്പാകെ ശരിയാണെങ്കില്‍ എനിക്ക് എന്ത് പറയാനാവും. മേജര്‍ നിതിന്‍ ഗൊഗെയിയെ ആദരിക്കാന്‍ തീരുമാനിച്ചവരെ കമ്പും വടിയും എടുത്ത് നേരിടാന്‍ എനിക്ക് പറ്റില്ല. ആകെ എനിക്ക് ചോദിക്കാനുള്ളത് ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരു പോത്തോ കാളയോ മറ്റോ ആണോ. അന്നത്തെ സംഭവത്തിന് ശേഷം എന്റെ ദേഹം ഇപ്പോഴും വേദനിക്കുകയാണ്. ഒരാളെയും കൂടെ കൂട്ടിയാണ് ഞാന്‍ വീട്ടിന് പുറത്തേക്കിറങ്ങുന്നത്. ഒരിക്കലും ഞാന്‍ ഇനി വോട്ട് ചെയ്യില്ല. തെരഞ്ഞെടുപ്പ് ദിവസം വീടിന് പുറത്തേക്ക് പോലും ഇറങ്ങില്ല’, ഫാറൂഖ് പറഞ്ഞു.

ഫറൂഖ് അഹമ്മദ് എന്ന യുവാവിനെ കെട്ടിയിട്ട് ജനക്കൂട്ടത്തിന്റെ കല്ലേറ് തടയാന്‍ ഉത്തരവിട്ട മേജര്‍ നിതിന്‍ ഗൊഗോയെ ഭീകര വിരുദ്ധ പോരാട്ടത്തെ മുന്‍നിര്‍ത്തി ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. തീരുമാനം വന്നതിന് പിന്നാലെ ഫറൂഖിനെ സമീപിച്ച ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് ഫാറൂഖ് പ്രതികരിച്ചത്.

അതേസമയം സൈനിക കോടതിയുടെ വിധിക്ക് പോലും കാത്ത് നില്‍ക്കാതെ മനുഷ്യനെ കവചമായി ഉപയോഗിച്ചത് പോലുള്ള ഭ്രാന്തമായ ചെയ്തിയ്ക്ക് ഉത്തരിവിട്ടയാളെ ആദരിക്കുകയാണെന്ന് കശ്മീരിലെ പ്രധാന പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വക്താവ് ജൂനൈദ് മാറ്റോ കുറ്റപ്പെടുത്തി. മേജറിനെ ആദരിക്കാനുള്ള തീരുമാനം കശ്മീര്‍ നിവാസികളെ ഞെട്ടിച്ചെന്ന് വിഘടനവാദികളില്‍ ഒരാളായ മിര്‍വെയ്സ് ഉമര്‍ ഫറൂഖ് അബ്ദുള്ളയും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടതിനല്ല മേജറിനെ ആദരിക്കുന്നത് എന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.