ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ റെയില്‍ ടണല്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയായി

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ റെയില്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി. കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെയാണ് ഈ ടണല്‍ കടന്നുപോകുന്നത്. വടക്കുകിഴക്കന്‍ മെട്രോയ്ക്ക് വേണ്ടിയാണ് ടണല്‍ നിര്‍മിച്ചത്.

ഹൗറയേയും കൊല്‍ക്കത്തയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് വടക്കുകിഴക്കന്‍ മെട്രോ. പണിപൂര്‍ത്തിയാക്കാനായുള്ള സമയം ഇനിയും ശേഷിച്ചിരിക്കെയാണ് വളരെ നേരത്തെ ടണല്‍ നിര്‍മാണം പൂര്‍ത്തിയായത്. ജൂലായില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

16.6 കിലോമീറ്റര്‍ വരുന്ന മെട്രോയുടെ 10.8 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 502 മീറ്റര്‍ ദൂരമാണ് ഹൂഗ്ലി നദിക്കടിയിലൂടെയുള്ളത്. കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനു വേണ്ടി അഫ്കോണ്‍ ട്രാന്‍സ്ടണല്‍സ്റ്റോറി എന്ന കമ്പനിയാണ് ടണല്‍ നിര്‍മിച്ചത്. 2016 ഏപ്രില്‍ 14 നാണ് ടണല്‍ നിര്‍മാണം ആരംഭിച്ചത്. ദിവസം 35 മുതല്‍ 40 മീറ്റര്‍ വരെയാണ് ടണല്‍ നിര്‍മ്മിച്ചിരുന്നത്.

12 സ്റ്റേഷനുകളാണ് നിര്‍ദിഷ്ട മെട്രോയിലുള്ളത്. ഇതില്‍ പകുതിയും ഭൂമിക്കടിയിലാണുള്ളത്. 2019 ഡിസംബറില്‍ മെട്രോ കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.