തീപിടുത്തം: ചെന്നൈ സില്‍ക്ക്‌സ് കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നു

തീപിടുത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സില്‍ക്ക്‌സ് കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നു. തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതിനാലാണ് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. രണ്ട് ദിവസമായി ചെന്നൈ സില്‍ക്ക്‌സില്‍ പടര്‍ന്നു പിടിക്കുന്ന തീ പൂര്‍ണതോതില്‍ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വ്യാഴാഴ്ച്ച തൂണുകള്‍ ബലഹീനമായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണിരുന്നു. കെട്ടിടത്തിന്റെ ഉറപ്പ് പരിശോധിച്ച ശേഷം ഉപയോഗ ശൂന്യമെങ്കില്‍ കെട്ടിടം പൊളിച്ച് കളയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെട്ടിടം അപകട ഭീഷണിയുയര്‍ത്തുന്നതിനാല്‍ ഇന്നലെ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരുന്നു.

ഏഴു നില കെട്ടടത്തിന്റെ താഴത്തെ നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് തീപ്പിടുത്തമുണ്ടായത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന 15 ജീവനക്കാരെ ഏഴാമത്തെ നിലയില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.