ദാരിദ്ര്യം കൊടുമ്പിരികൊള്ളുമ്പോള്‍ : ശവ സംസ്‌കാരം നടത്താന്‍ പണമില്ല, അച്ഛന്‍ മകളുടെ മൃതദേഹം അഴുക്കു ചാലിലൊഴുക്കി

സംസ്‌കാരം നടത്താന്‍ പണമില്ലത്തതിനെ തുടര്‍ന്ന് അച്ഛന്‍ മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. മയിലാര്‍ദേവ് പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ സ്വന്തം മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കിയത്.
പഴക്കം മൂലം ദ്രവിച്ചു തുടങ്ങിയ ശരീരഭാഗങ്ങള്‍ അഴുക്കുചാലില്‍ ഒഴുകിനടക്കുന്നത് ആളുകള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രണ്ടു വര്‍ഷം മുന്‍പ് പെന്റയ്യയുടെ മകന്‍ സീതാറാം ആത്മഹത്യ ചെയ്തിരുന്നു. അന്ന് മകന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനു വേണ്ടി 50,000 രൂപ പലരില്‍നിന്നായി കടം വാങ്ങിയിരുന്നു. ഇതിനു പിന്നാലെ മകള്‍ ഭവാനിയുടെ ഋതുമതിയായ ചടങ്ങിനുവേണ്ടിയും 50,000 രൂപയോളം കടം വാങ്ങേണ്ടി വന്നു. തുടര്‍ന്ന് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാള്‍.

രണ്ടു ദിവസം മുമ്പ് അയല്‍വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനിയെ പിടികൂടിയിരുന്നു. ഇതില്‍ മനംനൊന്ത് ഭവാനി ആത്മഹത്യചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരേയും അറിയിക്കാതെ അര്‍ധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.

വസ്ത്രവും മൃതദേഹത്തിന്റെ ഭാഗങ്ങളും അഴുക്കുചാലില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പോലീസ് അന്വേഷണത്തില്‍ പെന്റയ്യയുടെ മകളെ മൂന്നാഴ്ചയോളമായി കാണാനില്ലെന്ന് വ്യക്തമയി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരിദ്ര്യം മൂലം മകളുടെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.