സ്‌കൂള്‍ യൂണിഫോം വിവാദം: സത്യാവസ്ഥ പുറത്തേയ്ക്ക്

കോട്ടയം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം വിദ്യാര്‍ത്ഥിനികളെയും, സ്‌കൂളിനെയും അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കങ്ങളാണെന്ന സംശയം ബലപ്പെടുന്നു. വള്‍ഗറായി യൂണിഫോം ഡിസൈന്‍ ചെയ്തു എന്നാരോപിച്ച് യൂണിഫോമിനും സ്‌കൂളിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഫോട്ടാഗ്രഫറായ സക്കറിയ പൊന്‍കുന്നം ഫേസ്ബുക്കിലിട്ട ചിത്രമാണ് ഇപ്പോള്‍ സംസാര വിഷയം ആയതും വിവാദം സൃഷ്ടിച്ചതും. ‘ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക’എന്ന കുറിപ്പോടു കൂടിയാണ് സക്കറിയ പൊന്‍കുന്നം ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ വിശദികരണവുമായെത്തി. സ്‌കൂളിലെ കുട്ടികളുടെ യഥാര്‍ത്ഥ യൂണിഫോമിന്റെ ചിത്രവും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്.

സ്‌കൂളിലെ രക്ഷാകര്‍ത്താക്കളുടെ സംഘടനയായ പി.ടി.എ അറിവോടെയും സമ്മതത്തോടെയുമാണ് യൂണിഫോം ഡിസൈന്‍ ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദികരണം. യഥാര്‍ത്ഥ യൂണിഫോമും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവയും തമ്മില്‍ വ്യത്യാസമുണ്ട്. സ്‌കൂളിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വള്‍ഗറായി ഫോട്ടോഷോപ്പ് ചെയ്ത യൂണിഫോം അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിന്റേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പത്രക്കുറിപ്പില്‍ അറിയിച്ചുട്ടുണ്ട്.

നിലവിലെ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷാകര്‍ത്താക്കളുടെ ഇടയില്‍ നിന്നും യാതൊരു പരാതിയും ലഭിച്ചട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫോട്ടോയുടെ ചുവടിപിടിച്ചു ഏതാനും ചിലര്‍ ഗ്രൂപ്പായി തിരിഞ്ഞു സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമങ്ങള്‍ തുടരുകയാണ്, ഒപ്പം ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകള്‍ നിരവധി ട്രോളുകളും ആഘോഷിക്കുകയാണ്.

വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ ഇതിനോടകം പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. യൂണിഫോമിനെ സംബന്ധിച്ച് വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രക്ഷാകര്‍ത്താക്കളുടെ (പി.ടി. എ) സംഘടനയെ നിയോഗിച്ചതായി പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.