ദളിതര്‍ക്കൊപ്പം ഭക്ഷണം; ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നു തെളിയിക്കാന്‍ അമിത്ഷാ

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന തന്ത്രം കേരളത്തിലും നടപ്പിലാക്കി മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടതിന് ശേഷം ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാനായി ചെങ്കല്‍ച്ചൂള ചേരിയില്‍ നിന്നാണ് അമിത് ഷാ പ്രഭാതഭക്ഷണം കഴിക്കുക. നിലവിലെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടവും ബി.ജെ.പി. നിര്‍മ്മിക്കുക. സംസ്ഥാന പര്യടനങ്ങളിലെല്ലാം ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്നതിന് ബി.ജെ.പി. ദേശീയ അധ്യക്ഷനെത്തുന്ന പരിപാടിയില്‍ ഊന്നല്‍ നല്‍കിയിരുന്നു.

ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് താന്‍ പ്രഭാതഭക്ഷണം കഴിക്കുന്നതെന്ന് ഇന്നലെ പ്രസംഗത്തിനിടയിലും അമിത് ഷാ പറഞ്ഞിരുന്നു. 95 ദിവസത്തെ രാജ്യപര്യടനത്തിലാണ് താനടക്കമുളളവര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അതില്‍ 15 ദിവസം താഴെത്തട്ടിലുളള പ്രവര്‍ത്തനത്തിനായി മാറ്റിവെയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം തൈക്കാട് 95ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടില്‍നിന്നാണ് അമിത്ഷായുടെ ഇന്നത്തെ പ്രഭാതഭക്ഷണം. കൂടാതെ രാജാജി നഗര്‍ കോളനിയിലെ 96ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയോഗത്തിലും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. ബി.ജെ.പി. പ്രവര്‍ത്തകരോടും മാധ്യമതലവന്മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്നു വൈകിട്ട് ആറിന് അദ്ദേഹം മടങ്ങും.
അതേസമയം കേരളത്തില്‍ പാര്‍ട്ടി വിജയിച്ച് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ഇന്നലെ മുന്നറിയിപ്പും നല്‍കിയിരുന്നു.