എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റ്; ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍.ഡി.എഫ്. നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യനിരോധനം വന്നിട്ടും കേരളത്തില്‍ ലഹരി ഉപയോഗം കുറഞ്ഞില്ല. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി.

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും നല്ല മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റാണ്. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. ബാര്‍ ഉടമകള്‍ക്കു വേണ്ടിയുള്ള നിലപാട് അല്ല സര്‍ക്കാരിന്റേതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

നിലവില്‍ 30 ഫൈസ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ബാറുണ്ടായിരുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അതില്‍ ഏഴെണ്ണം പൂട്ടി. 23 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഏഴെണ്ണം കൂടിയാണ് തുറക്കുക.