രണ്ടാം ഹര്‍ത്താല്‍: കോഴിക്കോട് ജില്ലയില്‍ അക്രമങ്ങള്‍ തുരുന്നു; സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു, ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

കോഴിക്കോട്: ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ഹര്‍ത്താലിനിടെയും പരക്കെ അക്രമങ്ങള്‍ തുടരുന്നു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര വളളിയോടുളള വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായത്. സി.പി.എം. ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സജീവന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്നാണ് വീട്ടുകാരുടെ മൊഴി.

കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഫറോക്കിലെ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫിസിനും ഇന്നു പുലര്‍ച്ചെ തീയിട്ടു. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പിന്നിലെന്ന് സി.പി.എം. ആരോപിച്ചു. കുറ്റ്യാടി മണ്ഡലം ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ചതായി സഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ബി.എം.എസ്. ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ്. ആഹ്വാനം ചെയ്ത ഹര്‍ത്താലാണിന്ന് ജില്ലയില്‍.

കഴിഞ്ഞ ദിവസം സി.പി.എം. ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡി.ജി.പി. നിയോഗിച്ചു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുളള പത്തംഗ സംഘമായിരിക്കും ഇതിനെക്കുറിച്ച് അന്വേഷിക്കുക.