പശു അമ്മയ്ക്കും ദൈവത്തിനും പകരം ; കൊന്നാല്‍ ജാമ്യമില്ലാകുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി

പശുക്കളെ കൊല്ലുന്നത്   ജാമ്യമില്ലാകുറ്റമാക്കണമെന്ന അഭിപ്രായവുമായി  ഹൈക്കോടതി ജഡ്ജി രംഗത്ത്. ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. ശിവശങ്കര റാവു ആണ് ഗോവധവും പശുക്കളെ ഉപദ്രവിക്കുന്നതും ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്.  പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണക്കാമെന്നാണ് ഹൈദരാബാദ് ഹൈകോടതിയിലെ ജഡ്ജി ബി ശിവശങ്കര  റാവുവിന്റെ അഭിപ്രായം. പശു മാതൃത്വത്തിന്റെ അടയാളമാണ്, രാജ്യത്തിന്റെ പാവനമായ സ്വത്താണ്. അതിനെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കേണ്ടതാണ് അദ്ധേഹം പറയുന്നു. 63 പശുക്കളെയും  രണ്ട് കാളകളെയും കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നൽകിയ ഹരജി പരിഗണിക്കുന്ന സമയമാണ് ജഡ്ജി  ഇത്തരത്തില്‍  അഭിപ്രായ പ്രകടനം നടത്തിയത്. ഹരജി പിന്നീട് കോടതി തള്ളി. ആരോഗ്യമുള്ള പശുക്കളെ ബക്രീദിന് കശാപ്പ് ചെയ്യുന്നത് മുസ്ലിം മതവിശ്വാസികളുടെ മൗലികാവകാശം അല്ലെന്നും ഹൈകോടതി ചുണ്ടിക്കാട്ടി. ആന്ധ്രാപ്രദേശില്‍ നിലവിലുള്ള ഗോവധ നിരോധന, മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ആരോഗ്യമുള്ള പശുക്കളെ കശാപ്പിന് അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന മൃഗഡോക്ടര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഗോവധത്തിന് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്രശര്‍മ ആവശ്യപ്പെട്ടത് മുന്‍പ് വിവാദമായിരുന്നു.