യെച്ചൂരിയെ ആക്രമിച്ച കേസിലെ വിഷ്ണു ഗുപ്ത ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്; ഇതും ഫോട്ടോഷോപ്പ് ചെയ്യപ്പെട്ടതോ?…

സീതാറാം യെച്ചൂരിയെ എ.കെ ജി ഭവനില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച ഹിന്ദുസേന തലവന്‍ വിഷ്ണു ഗുപ്തയ്ക്ക് സംഘപരിവാറുമായുള്ള ബന്ധം വെളിപ്പെടുത്തി ചിത്രങ്ങള്‍ പുറത്തു വരുന്നു.

ഹിന്ദു സേനയ്ക്ക് ജയ് വിളിച്ച് തനിക്ക് ബി.ജെ.പി. സംഘപരിവാര്‍ നേതാക്കളുമായി യാതൊരു ബന്ധവുമില്ലെന്ന് വിഷ്ണു ഗുപ്ത വരുത്തിതീര്‍ത്തിരുന്നു. വിഷ്ണു ഗുപ്തയ്ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബി.ജെ.പി. നേതാക്കളും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലാണ് ഇതു കള്ളപ്രചാരണമാണെന്ന രീതിയില്‍ ചിത്രങ്ങള്‍ പുറത്തുവന്നത്.

വിഷ്ണു ഗുപ്ത വി.എച്ച്.പി. നേതാവ് അശോക് സിംഗാളിന്റെ കാല്‍ തൊട്ടു വന്ദിക്കുന്നതും ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുമൊത്ത് വേദി പങ്കിടുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്.ഈ മാസം ഏഴിനാണ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിരുന്നു.

അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എഴുത്തുകാരി അരുന്ധതി റോയ്, ആര്യസമാജ് മേധാവി സ്വാമി അഗ്‌നിവേശ്, ജമ്മു കശ്മീരിലെ സ്വതന്ത്ര എം.എല്‍.എ. എന്‍ജിനിയര്‍ റഷീദ് എന്നിവരെ ആക്രമിച്ചതിലും വിഷ്ണു ഗുപ്തയ്ക്ക് പങ്കുണ്ട്.കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നു എന്നാരോപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് വിഷ്ണു ഗുപ്തയും മലയാളിയായ പ്രതീഷ് വിശ്വനാഥനുമായിരുന്നു. പ്രതീഷിന്റെ വിവാഹത്തിന് തൊഗാഡിയക്കൊപ്പമാണ് വിഷ്ണു ഗുപ്ത പങ്കെടുത്തത്.