ജസ്റ്റിസ് കര്‍ണ്ണന്റെ പടിയിറക്കവും ചരിത്രത്താളില്‍: : ഒളിവിലായിട്ട് ഒരുമാസം, കണ്ടെത്താനാകാതെ പോലീസ്, ഇന്നു വിരമിക്കും

ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയാകും ജസ്റ്റിസ് കര്‍ണന്‍. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിയ്ക്കും. അറസ്റ്റ് ചെയ്യാനുത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും ജസ്റ്റിസ് കര്‍ണന്‍ ഇതുവരെ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

ന്യായാധിപനെന്ന പദവിയിലിരിക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെ ഇന്ത്യന്‍ ന്യായാധിപനും മാനസികനില ശരിയല്ലെന്ന് കാണിച്ച് സുപ്രീംകോടതി മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജിയുമാണ് ജസ്റ്റിസ് കര്‍ണന്‍.

പൊതുവേ ഹൈക്കോടതി ജഡ്ജിയുടെ വിരമിയ്ക്കല്‍ച്ചടങ്ങ് ഗംഭീരമായാണ് നടത്താറ്. എല്ലാ ന്യായാധിപരും അഭിഭാഷകരും ചടങ്ങിനെത്തുകയും ജഡ്ജിയുടെ വിടവാങ്ങല്‍ പ്രസംഗം റെക്കോഡ് ചെയ്ത് കോടതിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഒളിവിലായതിനാല്‍ ഇത്തരമൊരു അവസരം ജസ്റ്റിസ് കര്‍ണനുകിട്ടില്ല.

സഹജഡ്ജിമാര്‍ക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒന്‍പതാം തീയതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കര്‍ണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കുന്നത്. പല തവണ കര്‍ണന്റെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് തേടിയെങ്കിലും സുപ്രീംകോടതി അപേക്ഷകള്‍ നിരസിയ്ക്കുകയായിരുന്നു.