വിദ്വേഷ പ്രസംഗവുമായി സാധ്വി സരസ്വതി: സ്വന്തം അമ്മയുടെ ഇറച്ചി കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥന

ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്നും ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം ശേഖരിക്കാനും ആഹ്വാനം ചെയ്ത് സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി പ്രസിഡന്റ് സാധ്വി സരസ്വതി. 2023ഓടെ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതിനായി 150ലധികം വരുന്ന ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ഗോവയില്‍ നടക്കുന്ന മഹാസംഗമത്തിലാണ് വിവാദ പ്രസ്താവന.

സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് ഗോവ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ഗീരിഷ് ചോദാന്കര്‍ ആവശ്യപ്പെട്ടു. പ്രസ്താവന വിദ്വേഷം പരത്തുന്നതാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.കയ്യടികളോടെയാണ് സാധ്വിയുടെ വിദ്വേഷ പ്രസംഗത്തെ യോഗത്തിലുണ്ടായിരുന്നവര്‍ സ്വീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധ്വിയുടെ പ്രസംഗത്തില്‍ നിന്ന്‌.

“സ്റ്റാറ്റസ് പാലിക്കുന്നതിന് വേണ്ടി സ്വന്തം അമ്മയുടെ  ഇറച്ചി കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരുടെയും മുമ്പില്‍ വെച്ച് അവരെ തൂക്കി കൊല്ലണം. അപ്പോഴേ ഗോമാതാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് എല്ലാവരും മനസിലാക്കൂ. നമ്മള്‍ ആയുധം കൈയിലേന്തിയില്ലെങ്കില്‍ ഭാവിയില്‍ നമ്മള്‍ നശിപ്പിക്കപ്പെടും.”