കോലഞ്ചേരി പള്ളി ഭരണാവകാശതര്‍ക്കത്തില്‍ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ ഭരണം സംബന്ധിച്ച തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പളളിഭരണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ വിധി.

2002 ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധി പ്രസ്താവിച്ചു. 1995 ലെ സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്കായിരുന്നു പള്ളിയുടെ ഭരണാവകാശം. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പളളിഭരണം നടത്താനായിരുന്നു അന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ വിധി നിലനില്‍ക്കും .

1913ലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ആവശ്യം ജില്ലാ കോടതിയും ഹൈക്കോടതിയും തളളിയതോടെ തര്‍ക്കം സുപ്രീംകോടതിയില്‍ എത്തുകയായിരുന്നു.ഇതിനിടെ ഇരുസഭകള്‍ക്കും ആരാധന നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു