എല്ലാം ശരിയാക്കാന്‍ ആര് വരും ; പിണറായി സര്‍ക്കാരിനെ ട്രോളി ഹൈക്കോടതി

കൊച്ചി : എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ മൂന്നാര്‍ കേസില്‍ ആതെ വാക്യത്തില്‍ വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ട്രോളി. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാറിലെ ലൗഡെയ്ല്‍ കേസുമായി ബന്ധപ്പെട്ടുള്ള വിധിയിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ലൗഡേല്‍ റിസോര്‍ട്ടിന്റെ കൈവശമുളള ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മൂന്നാറിലെ ലൗഡേലിന്റെ കൈവശമുളള 22 സെന്റ് ഭൂമി ഒഴിപ്പിച്ചെടുക്കാനുളള സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ക്ക് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ ഹൈക്കോടതിയാണ് അതേ ഉത്തരവില്‍ത്തന്നെ ഇടത് സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളുണ്ട്. അത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എല്ലാ ശരിയാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പക്ഷേ എല്ലാ ശരിയാക്കാന്‍ ഇനി ആരുവരുമെന്നാണ് കരുതേണ്ടത്. കയ്യേറ്റമൊഴിപ്പിക്കലിലടക്കം നടപടിയെടുക്കാന്‍ രാഷ്ടീയ ഇച്ഛാശക്തിയും ആര്‍ജവവുമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമായി ഒടുങ്ങരുത്. ഒന്നും നടക്കില്ലെന്ന് തോന്നുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ഉത്തരവിന്റെ അവസാനഭാഗത്തുണ്ട്.

ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ലൗ ഡെയ്ല്‍ റിസോര്‍ട്ട് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കുകയും എല്ലാത്തിനുമൊടുവില്‍ ശ്രീറാമിനെ സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെയാണ് കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നിരിക്കുന്നത്.